നുണ പ്രചരിപ്പിക്കുക എന്നത് മാത്രമാണ് മോദിയുടെ ഗ്യാരന്റിയെന്ന് മല്ലികാർജുന ഖാർഗെ
പത്ത് വർഷം രാജ്യം ഭരിച്ചിട്ടും മോദിക്ക് കോൺഗ്രസിനെ പഴിക്കാൻ മാത്രമേ അറിയൂവെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. ഭരണഘടനയിൽ വിശ്വസിക്കാത്ത, ദണ്ഡി യാത്രയിയോ, ക്വിറ്റ് ഇന്ത്യ സമരത്തിലോ പങ്കെടുക്കാത്ത ആളുകൾക്ക് കോൺഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാൻ എങ്ങനെ ധൈര്യം വന്നുവെന്നും ഖാർഗെ ചോദിച്ചു.
രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എക്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് ഖാർഗെയുടെ പ്രതികരണം. നുണ പ്രചരിപ്പിക്കുമെന്ന കാര്യത്തിൽ മാത്രമാണ് മോദിയുടെ ഗ്യാരന്റി. യുപിഎ കാലത്തേക്കാൾ കുറവാണ് മോദി കാലത്തെ ജിഡിപി വളർച്ച. 14 കോടി ജനങ്ങളെ പട്ടിണിയിൽ നിന്ന് മോചിപ്പിച്ച ഭരണമാണ് യുപിഎയുടേത്. ആധാർ-ബാങ്ക് ബന്ധനത്തിലൂടെ ഡിജിറ്റൽ ഇന്ത്യക്ക് തുടക്കമിട്ടത് യുപിഎ സർക്കാരാണ്
ബിജെപിയിലെ കുടുംബ രാഷ്ട്രീയത്തിന്റെ കണക്കും നേതാക്കളുടെ ചിത്രങ്ങളും ഖാർഗെ പ്രദർശിപ്പിച്ചു. രാജ്യസഭയിൽ താൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലെ രണ്ട് പേജ് നീക്കം ചെയ്തതിലും ഖാർഗെ പ്രതിഷേധം അറിയിച്ചു.