തെളിവുകൾ നശിപ്പിക്കാൻ സാധ്യത; സത്യേന്ദർ ജെയിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

Delhi

കള്ളപ്പണക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദര്‍ ജെയിന് കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. മുന്‍ മന്ത്രിയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. സത്യേന്ദര്‍ ജെയിന്‍ സ്വാധീനമുള്ള വ്യക്തിയാണെന്നും സാക്ഷികളെയും തെളിവുകളെയും സ്വാധീനിക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കേസിൽ മറ്റ് രണ്ട് പേരുടെ ഹർജിയും കോടതി തള്ളി. 2022 മെയ്യിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജെയിനെ അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 109-ാം വകുപ്പ്, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം 2017 ഓഗസ്റ്റ് 24-ന് സത്യേന്ദർ ജെയിനും മറ്റുള്ളവർക്കുമെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) കേസ് രജിസ്റ്റർ ചെയ്തു. 1.68 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസാണ് ഇവർക്കെതിരെ ഫയൽ ചെയ്തിട്ടുള്ളത്. ഡൽഹിയിലെ ആരോഗ്യ, ജയിൽ മന്ത്രിയായിരുന്ന ജെയിൻ മാർച്ച് ഒന്നിന് ഡൽഹി സർക്കാരിന്റെ കാബിനറ്റ് മന്ത്രി സ്ഥാനം വെച്ചിരുന്നു. 

ഹൈക്കോടതി പറഞ്ഞത്

അനധികൃത സ്വത്ത് സമ്പാദനത്തിന് സിബിഐ കേസെടുത്തിട്ടുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.തെളിവുകളുടെ സാധുത സംബന്ധിച്ച വിഷയത്തില്‍ ഈ ഘട്ടത്തില്‍ അഭിപ്രായം പറയാന്‍ കഴിയില്ല. അന്വേഷണം നടക്കുകയാണ്. ന്യായമായ കാരണങ്ങളുണ്ടോ എന്ന് ഈ കോടതി പരിശോധിക്കണം. സ്വാധീനമുള്ള വ്യക്തിയായതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ കഴിയുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ജെയിനിന്റെ കുടുംബം ഈ കമ്പനികളെ നിയന്ത്രിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നാണ് എം/എസ് അക്കിഞ്ചന്‍ ഡെവലപ്പേഴ്സിന്റെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ കാണിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.കമ്പനികളെ നിയന്ത്രിക്കുന്നത് സത്യേന്ദര്‍ ജെയിന്‍ ആയിരിക്കാനുള്ള സാധ്യതയുണ്ട്.പിഎംഎല്‍എ നിയമപ്രകാരമുള്ള ജാമ്യത്തിനുള്ള രണ്ട് വ്യവസ്ഥകളും ജെയിന്‍ പാലിച്ചിട്ടില്ലെന്നും അതിനാല്‍ അദ്ദേഹത്തിന് ജാമ്യത്തിന് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി. 

ജെയിന് എല്ലാം അറിയാമായിരുന്നു - ഇഡി

പ്രതികളുടെ മൊഴികളില്‍ നിന്ന് ജെയിന് ഫണ്ട് കൈമാറ്റത്തെക്കുറിച്ച് എല്ലാം അറിയാമായിരുന്നുവെന്ന് ഇഡി ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.2015ലും 2016ലും ഷെല്‍ കമ്പനികളില്‍ സത്യേന്ദ്രകുമാര്‍ ജെയിന്‍ 1.5 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി ഇഡി കോടതിയെ അറിയിച്ചു.

Share this story