ലൈംഗിക ആരോപണം: പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്ന് ജെഡിഎസ് സസ്‌പെൻഡ് ചെയ്തു

ലൈംഗിക ആരോപണം നേരിടുന്ന എംപി പ്രജ്വൽ രേവണ്ണയെ ജെഡിഎസ് സസ്‌പെൻഡ് ചെയ്തു. എസ് ഐ ടി അന്വേഷണം സ്വാഗതം ചെയ്താണ് പാർട്ടി നടപടി. പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പാർട്ടിയിൽ നിന്ന് പ്രജ്വലിനെ പുറത്താക്കണമോയെന്ന് പിന്നീട് തീരുമാനിക്കും

ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ പ്രജ്വലിനെതിരെ ലൈംഗികാരോപണം വന്നത് ജെഡിഎസിനും ബിജെപിക്കും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആരോപണങ്ങൾ കോൺഗ്രസ് ഏറ്റെടുത്ത് വലിയ പ്രതിഷേധം ആരംഭിച്ച് കഴിഞ്ഞു. 

പ്രജ്വൽ ചിത്രീകരിച്ച, നിരവധി സ്ത്രീകളടങ്ങിയ ലൈംഗിക ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എംപിയെ പുറത്താക്കണമെന്ന് ജെഡിഎസിലെ മറ്റ് എംപിമാരായ ശരണ ഗൗഡ കണ്ടക്കൂർ, സമൃദ്ധി വി മഞ്ജുനാഥ് എന്നിവർ ആവശ്യപ്പെട്ടിരുന്നു

എന്നാൽ പ്രചരിക്കുന്നത് അഞ്ച് വർഷം പഴക്കമുള്ള വീഡിയോകളാണെന്നാണ് പ്രജ്വലിന്റെ പിതാവും എംഎൽഎയുമായ എച്ച് ഡി രേവണ്ണ പ്രതികരിച്ചത്. അതേസമയം ഭാര്യയുടെ ബന്ധുവായ സ്ത്രീയുടെ പരാതിയിൽ രേവണ്ണക്കെതിരെയും പീഡനക്കേസ് എടുത്തിട്ടുണ്ട്.
 

Share this story