പ്രസാര്‍ ഭാരതി ആര്‍എസ്എസ് പിന്തുണയുളള വാര്‍ത്താ ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ടെന്ന് റിപ്പോര്‍ട്ട്; 'ഇനി വാര്‍ത്തകള്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ നല്‍കും'

National

ന്യൂഡൽഹി: ഇന്ത്യയിലെ പൊതു ബ്രോഡ്കാസ്റ്ററായ പ്രസാർ ഭാരതി ആർഎസ്എസ് പിന്തുണയുളള വാർത്താ ഏജൻസി ഹിന്ദുസ്ഥാൻ സമാചാറുമായി കരാ‍ർ ഒപ്പിട്ടതായി റിപ്പോർട്ട്. ഇതോടെ പ്രസാർഭാരതിക്ക് കീഴിലുളള ദൂരദർശനും ആകാശവാണിയും ഹിന്ദുസ്ഥാൻ സമാചാറിന് കീഴിലാകും. ദൈനംദിന വാർത്തകൾക്കായി പ്രസാർ ഭാരതി ഇനി ഹിന്ദുസ്ഥാൻ സമാചാറിനെ സമീപിക്കുമെന്ന് 'ദി വയർ' ആണ് റിപ്പോർട്ട് ചെയ്തത്.കുറഞ്ഞത് പത്ത് ദേശീയ വാർത്തകളും പ്രാദേശിക ഭാഷകളിലുളള 40 പ്രാദേശിക വാർത്തകളുമുൾപ്പെടെ 100 വാർത്തകൾ ഹിന്ദുസ്ഥാൻ സമാചാർ പ്രസാർ ഭാരതിക്ക് നൽകും. 2017 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഹിന്ദുസ്ഥാൻ സമാചാർ പ്രസാർ ഭാരതിക്ക് വാർത്തകൾ സൗജന്യമായി നൽകുന്നുണ്ട്. 2023 ഫെബ്രുവരി 9-ന് ഇരു കക്ഷികളും ഔപചാരികമായി കരാറിൽ ഒപ്പിട്ടത്. 2025 മാർച്ചിൽ അവസാനിക്കുന്ന രണ്ട് വർഷത്തെ സബ്‌സ്‌ക്രിപ്ഷന് ഏകദേശം 7.7 കോടി രൂപ പ്രസാർ ഭാരതി ഹിന്ദുസ്ഥാൻ സമാചാറിന് നൽകുമെന്നാണ് കരാറിൽ പറയുന്നതെന്നു 'ദി വയർ' റിപ്പോർട്ട് ചെയ്തു.

2020 ൽ ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയായ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായി (പിടിഐ) സബ്സ്ക്രിപ്ഷൻ പ്രസാർ ഭാരതി റദ്ദാക്കിയിരുന്നു. പിടിഐയുടെ എഡിറ്റർ-ഇൻ-ചീഫായിരുന്ന എം കെ റസ്ദാൻ പടിയിറങ്ങിയ ശേഷം തങ്ങളുടെ നോമിനിയെ തിരഞ്ഞെടുക്കാൻ മോദി സർക്കാർ പിടിഐ ബോർഡിൽ സമ്മർദം ചെലുത്തിയതായി 2016 ൽ ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ ശ്രമങ്ങളെ അവഗണിച്ച് ബോർഡ് മുതിർന്ന പത്രപ്രവർത്തകൻ വിജയ് ജോഷിയെ പിടിഐയുടെ എഡിറ്റോറിയൽ തലവനായി നിയമിച്ചു. പിടിഐ, യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ എന്നിവയുമായി നരേന്ദ്ര മോദി സർക്കാരിന് അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നതെന്നും 'ദി വയർ' റിപ്പോർട്ട് ചെയ്തു.

അന്യായ സബ്സ്‌ക്രിപ്ഷൻ ഫീസ് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2017 ൽ പരമ്പരാഗത വാർത്താ ഏജൻസികളുടെ സേവനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ പബ്ലിക് ബ്രോഡ്കാസ്റ്ററിന് നിർദ്ദേശം നൽകിയതായാണ് പ്രസാർ ഭാരതിയിലെ വൃത്തങ്ങൾ പറയുന്നത്. രണ്ട് ഏജൻസികൾക്കും പ്രതിവർഷം 15.75 കോടി രൂപ നൽകുന്നുണ്ടെന്നും ഇതിൽ ഒമ്പത് കോടിയോളം പിടിഐ യുടെ ഫീസാണെന്നും 'ദി വയർ' 2017ൽ റിപ്പോർട്ട് ചെയ്തിരുന്നു. പിടിഐയെയും യുഎൻഐയെയും നീക്കം ചെയ്യാനും ഹിന്ദുസ്ഥാൻ സമാചാറിനെ പ്രക്ഷേപണത്തിന്റെ പ്രാഥമിക വാർത്താ ഏജൻസിയായി ഉൾപ്പെടുത്താനും നരേന്ദ്ര മോദി സർക്കാരിന്റെ സമ്മർദ്ദം പ്രസാർ ഭാരതിയിലുണ്ടെന്ന് മുൻ കേന്ദ്ര വാർത്താവിതരണ മന്ത്രിയും കോൺഗ്രസ് നേതാവുമായ മനീഷ് തിവാരി ട്വീറ്റ് ചെയ്തിരുന്നു.

പിടിഐയെ ഒഴിവാക്കി ഹിന്ദുസ്ഥാൻ സമാചാറുമായി ബന്ധം സ്ഥാപിക്കുന്നത് ആർഎസ്എസ് അനുകൂല വാർത്ത നൽകാനാണെന്ന വിമർശനമുയർന്നിട്ടുണ്ട്. 1948 ൽ ആണ് ബഹുഭാഷ വാർത്ത ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാർ സ്ഥാപിച്ചത്. മുതിർന്ന ആർഎസ്എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്ത് സഹസ്ഥാപകനുമായ ശിവറാം ശങ്കർ ആപ്തേയും ആർഎസ്എസ് നേതാവ് എം എസ് ​ഗോൾവാൾക്കറുമാണ് ഹിന്ദുസ്ഥാൻ സമാചാറിന്റെ സ്ഥാപകർ. മോദി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ഹിന്ദുസ്ഥാൻ സമാചാർ സർക്കാർ പരസ്യങ്ങളുടെ സ്ഥിരം ഗുണഭോക്താവാണ്. ആർഎസ്എസിന്റെ ഡൽഹി ഓഫീസിന് സമീപമുള്ള അവരുടെ ചെറിയ ഓഫീസ് നോയിഡയിലെ വലിയ ഓഫീസിലേക്ക് മാറ്റാൻ പദ്ധതിയുണ്ടെന്നും ദി വയറിന്റെ റിപ്പോർട്ടിൽ പറയുന്നു.

Share this story