രണ്ടാം മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പാർലമെന്റിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപനം. അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാക്കിയതും വനിതാ സംവരണ ബിൽ പാസാക്കിയതും സർക്കാരിന്റെ നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാർലമെന്റിന് സാധിച്ചു. ജമ്മു കാശ്മീർ പുനഃസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു

രാജ്യത്ത് ദാരിദ്ര്യ നിർമാർജനം യാഥാർഥ്യമായി. ഡിഫൻസ് കോറിഡോർ, സ്റ്റാർട്ടപ്പുകൾ ഇതെല്ലാം നേട്ടങ്ങളാണ്. സ്വകാര്യ മേഖലയെയും പ്രോത്സാഹിപ്പിച്ചു. ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന്ന് വിദേശ രാജ്യങ്ങൾ തിരിച്ചറിഞ്ഞു. ഡിജിറ്റൽ ഇന്ത്യ ഗ്രാമങ്ങളിൽ പോലും തിളങ്ങുകയാണ്. യുപിഐ ഇടപാടുകൾ റെക്കോർഡ് സൃഷ്ടിച്ചു. ബാങ്കിംഗ് മേഖലക്ക് വലിയ ഉണർവ് നൽകി

രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനവും റെക്കോർഡിട്ടു. ദേശീയപാതകളുടേതടക്കം വികസനം റെക്കോർഡ് വേഗത്തിലാണ്. റോഡ് മാർഗമുള്ള ചരക്ക് നീക്കം ഗണ്യമായി കൂടി. ഗ്യാസ് പൈപ്പ് ലൈൻ, ഒപ്റ്റിക്കൽ ഫൈബർ ഇതെല്ലാം വികസന നേട്ടങ്ങളാണ്. വന്ദേഭാരത് ട്രെയിനുകൾ റെയിൽവേ വികസനത്തിന്റെ പുതിയ ഉദാഹരണമാണ്. 1300 റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചു. നികുതി ഭാരം ഒഴിവാക്കാനും സർക്കാർ മികച്ച ഇടപെടലുകൾ നടത്തിയെന്നും രാഷ്ട്രപതി പറഞ്ഞു.
 

Share this story