പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കന്യാകുമാരിയിലെത്തും; വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനമിരിക്കാനായി ഇന്ന് കന്യാകുമാരിയിലെത്തും. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലാണ് മോദി ധ്യാനമിരിക്കുക. സുരക്ഷയുടെ ഭാഗമായി കന്യാകുമാരിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. രണ്ടായിരത്തിലധികം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി, നാലരയോടെ ഹെലികോപ്റ്ററിലാകും കന്യാകുമാരിയിലേക്ക് തിരിക്കുക. അവിടെ ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം, കന്യാകുമാരി ക്ഷേത്ര ദർശനം. തുടർന്ന് ബോട്ടിൽ വിവേകാനന്ദപ്പാറയിലേക്ക് തിരിക്കും. ധ്യാനത്തിനുശേഷം ജൂൺ ഒന്നിന് വൈകീട്ടോടെയാണ് തിരുവനന്തപുരം വഴി ഡൽഹിയിലേക്ക് തിരിച്ചുപോകുക.

2019ലെ തെരഞ്ഞെടുപ്പ് കാലത്തും മോദി സമാനമായ രീതിയിൽ ധ്യാനം നടത്തിയിരുന്നു. കലാശക്കൊട്ട് കഴിഞ്ഞ്, ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന്റെ ഭാഗമായ സമുദ്രനിരപ്പിൽനിന്ന് 11,700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രുദ്രദാന ഗുഹയിൽ മോദി 17 മണിക്കൂർ ധ്യാനമിരുന്നു. ഗുഹയിൽ ധ്യാനമിരിക്കുന്ന ചിത്രം മോദി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
 

Share this story