ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു; ഉത്തർപ്രദേശിൽ അധ്യാപകനെ വെടിവച്ച് കൊന്നു

Dead

ബിജ്നോർ: ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ സർക്കാർ സ്കൂളിലെ അധ്യാപകനെ വെടിവച്ച് കൊന്നു. അധ്യാപകൻ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്നാരോപിച്ച് പ്രദേശവാസിയാണ് അധ്യാപകനായ നൗഷാദ് അഹമ്മദിനെ (43) കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട പ്രദേശവാസിയായ ഗൗരവ് ചൗധരി (32) പൊലീസിൽ കീഴടങ്ങി. ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ‌ വിട്ട് വീട്ടിലേക്ക് പോവും വഴി കാത്തുനിന്ന അക്രമി വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. ഉടൻ തന്നെ നൗഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട അധ്യാപകൻ പ്രദേശത്ത് ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നൽകി. എന്നാൽ കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പൊലീസ് നിഗമനം. പ്രതി ഗൗരവിന് പ്രദേശത്തെ ഒരു ദലിത് കുടുംബവുമായി നല്ല അടുപ്പമുണ്ടായിരുന്നു. ഈ വീട്ടിലെ പെൺകുട്ടി പ്രദേശവാസിയായ മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്നു.

ഇത് ഗൗരവ് പെൺകുട്ടിയുടെ വീട്ടിൽ അറിയിച്ചിരുന്നു. തുടർന്ന് ഇവർ പെൺകുട്ടിയെയും ആൺകുട്ടിയെയും മർദിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇക്കാര്യം യുവാവ് അധ്യാകനായ നൗഷാദിനോട് പറഞ്ഞിരുന്നു. ഇത് നൗഷാദ് ഗൗരവിനോട് ചോദിക്കുകയും ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags

Share this story