രാഹുൽ ഗാന്ധി ഇതുവരെ സ്റ്റാർട്ട് ആകാത്ത സ്റ്റാർട്ടപ്പ്; കോൺഗ്രസിന് 40 സീറ്റെങ്കിലും കിട്ടാൻ പ്രാർഥിക്കുന്നു

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദി പ്രസംഗത്തിനിടെ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് നാൽപത് സീറ്റെങ്കിലും നേടണമെന്ന് പ്രാർഥിക്കുന്നു. തെക്കേ ഇന്ത്യ വിഭജിക്കുന്നതിനെ കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്. വിഘടനവാദവും ഭീകരവാദവും കോൺഗ്രസ് പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ മണ്ണ് വിദേശശക്തികൾക്ക് സമ്മാനിച്ച പാർട്ടിയാണ് കോൺഗ്രസ് എന്നും മോദി പറഞ്ഞു

ജവഹർലാൽ നെഹ്‌റു സംവരണത്തെ എതിർക്കുകയാണ് ചെയ്തത്. ജമ്മു കാശ്മീരിലെ പിന്നാക്ക വിഭാഗങ്ങളുടെ അധികാരം പുനഃസ്ഥാപിച്ചത് ബിജെപിയാണ്. ബി ആർ അംബേദ്കർക്ക് ഭാരത രത്‌ന നൽകാൻ കോൺഗ്രസ് തയ്യാറായില്ല. പിന്നാക്ക വിഭാഗത്തിൽ പെടുന്ന സിതാറാം കേസരിയെ കോൺഗ്രസ് തെരുവിൽ എറിഞ്ഞു. മല്ലികാർജുന ഖാർഗെയുടെ പ്രസംഗം ഏറെ നേരമ്പോക്ക് നൽകിയെന്നും മോദി പരിഹസിച്ചു

കമാൻഡർ ഡൽഹിയിൽ ഇല്ലാത്തതു കൊണ്ടാണ് ഖാർഗെയ്ക്ക് ഇത്ര സ്വാതന്ത്ര്യം ലഭിച്ചത്. 400 സീറ്റ് കിട്ടുമെന്ന് അനുഗ്രഹിച്ചതിന് ഖാർഗെയ്ക്ക് നന്ദിയുണ്ട്. തന്റെ ശബ്ദത്തിന് ജനങ്ങൾ കരുത്ത് നൽകി. സംസ്ഥാനങ്ങളുമായി സഹകരിക്കുന്ന നയമാണ് കേന്ദ്രത്തിന്റേതെന്നും മോദി പറഞ്ഞു. 

ബിഎസ്എൻഎൽ, എംടിഎൻഎൽ, എയർ ഇന്ത്യ തുടങ്ങിയവയെ തകർത്തത് കോൺഗ്രസാണ്. എൽഐസിയുടെ ഓഹരിവില ഇന്ന് റെക്കോർഡിലെത്തി. പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം 234ൽ നിന്നും 254 ആയി. രാഹുൽ ഗാന്ധി ഇതുവരെ സ്റ്റാർട്ട് ആകാത്ത സ്റ്റാർട്ടപ്പ് ആണെന്നും മോദി പരിഹസിച്ചു.
 

Share this story