ചെങ്കോട്ട സ്‌ഫോടനം: ഭീകരർ ഗ്ലോബൽ കോഫി ഷോപ്പുകളും ലക്ഷ്യമിട്ടതായി അന്വേഷണ സംഘം
2025 നംവബർ 10ന് ചെങ്കോട്ടക്ക് സമീപം നടന്ന കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായ ഭീകരാക്രമണ ഗൂഢാലോചന നടന്നതായി അന്വേഷണ സംഘം. രാജ്യത്തെ പ്രമുഖ ഗ്ലോബൽ കോഫി ചെയിൻ ഔട്ട്‌ലെറ്റുകളിൽ സ്‌ഫോടന പരമ്പര നടത്താനായിരുന്നു പ്രതികൾ ആദ്യം പദ്ധതിയിട്ടിരുന്നത്.
ഗാസയിലെ ഇസ്രായേൽ സൈനിക നടപടിക്ക് സ്‌ഫോടനങ്ങളിലൂടെ മറുപടി നൽകുക എന്നതായിരുന്നു ഗ്ലോബൽ കോഫി ഷോപ്പുകളെ ലക്ഷ്യം വെക്കാൻ കാരണം. എന്നാൽ ലക്ഷ്യസ്ഥാനങ്ങളെ ചൊല്ലി ഭീകരർക്കിടയിൽ അഭിപ്രായഭിന്നതകളുണ്ടായി. ചിലർക്ക് ജമ്മു കാശ്മീരിലെ സൈനിക കേന്ദ്രത്തെ ലക്ഷ്യം വെച്ച് സ്‌ഫോടനം നടത്താനായിരുന്നു താത്പര്യമെന്നും അന്വേഷണത്തിൽ കണ്ടെത്തി
കഴിഞ്ഞ നാല് വർഷമായി രഹസ്യമായി പ്രവർത്തിച്ചിരുന്ന വൈറ്റ് കോളർ ഭീകര സംഘം രാജ്യത്തിന് വലിയ ഭീഷണി ഉയർത്തിയിരുന്നു. ജമ്മു കാശ്മീർ പോലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങളാണ് ഡൽഹിക്ക് ശേഷം ഭീകരർ നടത്താനിരുന്ന തുടർ പദ്ധതികൾക്ക് തടയിട്ടത്. ശാസ്ത്രീയമായ തെളിവുകളുടെയും പ്രതികളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
