പ്രതിരോധ രംഗത്ത് വിപ്ലവാത്മക മാറ്റം: മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്കും കൈമാറാൻ അനുമതി നൽകി രാജ്‌നാഥ് സിങ്

രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം കൊണ്ടുവരുന്നതിന് അനുമതി നല്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് സാങ്കേതിക വിദ്യ കൈമാറുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ആഭ്യന്തര ഉല്‍പാദനം കൂട്ടുകയാണ് ലക്ഷ്യമെന്നും അറിയിച്ചു.

പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആര്‍ഡിഒ വികസിപ്പിച്ച എല്ലാ പരമ്പരാഗത മിസൈല്‍ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യ ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ക്ക് കൈമാറും. രാജ്യത്തിനുള്ളില്‍ തന്നെ മിസൈല്‍ നിര്‍മ്മാണം വേഗത്തിലാക്കുകയും ഇറക്കുമതികളിലുള്ള ആശ്രയം കുറയ്ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എംഎസ്എംഇകളുടെ ഉള്‍പ്പെടെ ആഭ്യന്തര കമ്പനികളുടെ പങ്കാളിത്തം പ്രതിരോധ വിതരണ ശൃംഖലയില്‍ വര്‍ധിപ്പിക്കാനും ഇത് സഹായകമാകും. ഈ തീരുമാനം ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു. വികസനത്തിന്റെ ആദ്യ ഘട്ടത്തില്‍ നിന്ന് വ്യാവസായിക ഉത്പാദനത്തിലേക്ക് മിസൈല്‍ സംവിധാനങ്ങളെ മാറ്റാനും രാജ്യത്തിന്റെ പ്രതിരോധ വ്യവസായ അടിസ്ഥാനത്തെ ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ മിസൈല്‍ സംവിധാനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

സെന്റര്‍ ഫോര്‍ ഏയ്‌റോസ്‌പേസ് പവര്‍ ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ പാകിസ്താന്റെ ബഹിരാകാശ ശേഷി വേഗത്തില്‍ വളരുന്നതായി ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ സഹകരണത്തോടെ പാകിസ്താന്‍ സ്‌പേസ് കമ്മീഷന്‍ കഴിഞ്ഞ 16 മാസത്തിനിടെ ആറു ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഗ്രഹ അടിസ്ഥാനത്തിലുള്ള നിരീക്ഷണവും ആശയവിനിമയ സംവിധാനങ്ങളും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും പാകിസ്താന്‍ തുടരുകയാണ്.

ഈ സാഹചര്യത്തില്‍, ഇന്ത്യയുടെ ആഭ്യന്തര മിസൈല്‍ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കുന്നത് രാജ്യത്തിന്റെ പ്രതിരോധ തന്ത്രത്തെ ശക്തിപ്പെടുത്തും. അതിന് സ്വകാര്യ മേഖലയുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രാലയം അറിയിച്ചു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ ഉല്‍പാദനം 1.54 ലക്ഷം കോടി എന്ന റെക്കോര്‍ഡിലെത്തി. പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയുമായി. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 1.75 ലക്ഷം കോടിയും 2029 ഓടെ 3 ലക്ഷം കോടിയും ലക്ഷ്യമിടുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags

Share this story