രാമക്ഷേത്രത്തിന്റെ പേരിൽ തട്ടിപ്പ്; ആരും വഞ്ചിതരാവരുതെന്ന് മുന്നറിയിപ്പ്
അയോധ്യ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംഭാവനയുടെ പേരിൽ പണം തട്ടുന്ന സംഘം രംഗത്ത്. ശ്രീ റാം ജന്മഭൂമി തീർഥ ക്ഷേത്ര അയോധ്യ ഉത്തർപ്രദേശ് എന്ന പേരിൽ വ്യാജ സോഷ്യൽ മീഡിയ പേജ് നിർമിച്ചാണു തട്ടിപ്പ്. ക്യൂ ആർ കോഡ് സജ്ജീകരിച്ച പേജിൽ രാമക്ഷേത്ര നിർമാണത്തിനു സംഭാവന നൽകാൻ അഭ്യർഥിച്ചിട്ടുണ്ട്.
ആരും ഈ തട്ടിപ്പിൽ വീഴരുതെന്നു വിഎച്ച്പി അറിയിച്ചു. വിഷയം ആഭ്യന്തര മന്ത്രാലയത്തിന്റെയും ഡൽഹിയിലെയും ഉത്തർപ്രദേശിലെയും പൊലീസ് മേധാവികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വിഎച്ച്പി. അയോധ്യയിൽ നിന്നുള്ള ഒരു വിഎച്ച്പി അംഗം തട്ടിപ്പുകാരനോടു സംസാരിച്ചപ്പോൾ " കഴിയുന്ന സംഭാവനകൾ നൽകുക. പേരും വിലാസവും ഡയറിയിൽ എഴുതും,. ക്ഷേത്രം പൂർത്തിയാകുമ്പോൾ നിങ്ങളെ എല്ലാവരെയും അയോധ്യയിലേക്ക് ക്ഷണിക്കും''എന്നായിരുന്നു മറുപടി. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ആരെയും ഫണ്ട് പിരിക്കാൻ അധികാരപ്പെടുത്തിയിട്ടില്ലെന്നും വിഎച്ച്പി അറിയിച്ചു.