ഉസൈൻ ബോൾട്ടിനെ മറികടന്ന കാളയോട്ടക്കാരൻ ശ്രീനിവാസയുടെ ജീവിതം മാറുന്നു
വേഗത്തിന്റെ പര്യായമായി മാറിയ ഉസൈൻ ബോൾട്ടിനേക്കാൾ വേഗതയിൽ ഓടിയ കാളയോട്ടക്കാരൻ ശ്രീനിവാസ ഗൗഡ ഇനി കായികരംഗത്തേക്കും. വാർത്ത അറിഞ്ഞ കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു 28കാരനായ ശ്രീനിവാസയോട് ട്രയൽസിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്
100 മീറ്റർ 9.55 സെക്കന്റിൽ ശ്രീനിവാസ ഗൗഡ ഓടിയെത്തിയെന്നാണ് വാർത്തകൾ. ചെളിയിലൂടെ കാളയ്ക്കൊപ്പമാണ് ഈ വേഗത്തിൽ 100 മീറ്റർ മറികടന്നത്. കർണാടകയിലെ പരമ്പരാഗത കാളപൂട്ട് മത്സരത്തിലായിരുന്നു ശ്രീനിവാസയുടെ റെക്കോർഡ് പ്രകടനം
142.5 മീറ്റർ ദൂരം 13.62 സെക്കന്റിൽ ശ്രീനിവാസ മറികടന്നുവെന്നാണ് അവകാശവാദം. സംഭവം വാർത്ത ആയതോടെയാണ് കേന്ദ്രമന്ത്രി ഇടപെട്ടത്. ശ്രീനിവാസ ട്രയൽസിൽ വിജയിക്കുകയാണെങ്കിൽ പരിശീലനം ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാനാണ് നിർദേശം
നിർമാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡ കഴിഞ്ഞ ആറ് വർഷമായി കമ്പാല മത്സരത്തിൽ സജീവമാണ്. 12 കമ്പാലകളിൽ നിന്നായി യുവാവ് 29 മെഡലുകൾ നേടിയെന്നാണ് പറയപ്പെടുന്നത്.