ഇഷ്ടമുണ്ടെങ്കിൽ പാർട്ടിയിൽ തുടരും, അല്ലെങ്കിൽ കൃഷിയിലേക്ക് മടങ്ങും; ക്ഷമക്കും പരിധിയുണ്ടെന്ന് അണ്ണാമലൈ
ശുദ്ധ രാഷ്ട്രീയം കൊണ്ടുവരാമെന്ന വിശ്വാസത്തോടെയാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് തമിഴ്‌നാട് മുൻ അധ്യക്ഷൻ അണ്ണാമലൈ. അല്ലെങ്കിൽ സിവിൽ സർവീസ് രാജിവെച്ച് ബിജെപിയിൽ ചേരേണ്ട കാര്യമില്ലായിരുന്നു. പാർട്ടിയിലെയും മുന്നണിയിലെയും രാഷ്ട്രീയ സംഭവവികാസങ്ങളിൽ കടുത്ത അതൃപ്തി അറിയിച്ചാണ് അണ്ണാമലൈയുടെ പ്രതികരണം
കുറച്ചുകാലമായി പാർട്ടി നേതൃത്വതവുമായി അകൽച്ചയിലാണ് അദ്ദേഹം. സ്വത്ത് സംബന്ധിച്ച കേസിൽ അണ്ണാമലൈയോട് ബിജെപി നേതൃത്വം വിശദീകരണം തേടിയിരുന്നു. തമിഴ്‌നാട്ടിൽ നല്ല രാഷ്ട്രീയ സഖ്യം ഉയർന്നുവരുമെന്ന പ്രതീക്ഷയോടെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരും. ഇഷ്ടമുണ്ടെങ്കിൽ ഞാൻ തുടരും. അല്ലെങ്കിൽ രാജിവെച്ച് കൃഷിയിലേക്ക് മടങ്ങും
സമയമാകുമ്പോൾ പ്രതികരിക്കും. പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. തോക്കുചൂണ്ടി ഒരാളെയും പാർട്ടിയിൽ നിലനിർത്താൻ കഴിയില്ല. അണ്ണാഡിഎംകെ നേതാക്കൾ നിരന്തരം എന്നെ അധിക്ഷേപിക്കുകയാണ്. അമിത് ഷായ്ക്ക് നൽകിയ വാക്കിന്റെ പേരിലാണ് സംയമനം പാലിക്കുന്നത്. ക്ഷമക്കും ഒരതിരുണ്ടെന്നും അണ്ണാമലൈ പറഞ്ഞു
