തെരുവ് നായ ആക്രമണം: സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ ഇടക്കാല ഉത്തരവ് ഇന്ന്
തെരുവ് നായ ആക്രമണത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ ഇന്ന് ഇടക്കാല ഉത്തരവുണ്ടാകും. സംസ്ഥാനങ്ങൾ സമർപ്പിച്ച മറുപടി പരിശോധിച്ചാകും ജസ്റ്റിസ് വിക്രംനാഥിന്റെ ബെഞ്ച് വിധി പറയുക. സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമർപ്പിക്കാൻ അമികസ്‌ക്യൂറിക്ക് നിർദേശം നൽകിയിരുന്നു.
ഇടക്കാല ഉത്തരവിന് ശേഷം എല്ലാ കക്ഷികളുടെയും വാദം വിശദമായി കേൾക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ മൃഗക്ഷേമ ബോർഡിനെയും കേസിൽ കക്ഷിയാക്കിയിട്ടുണ്ട്. ഒക്ടോബർ 27ന് കേസ് പരിഗണിച്ചപ്പോൾ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിലെ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നവംബർ 3ന് കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു
തെരുവ് നായ പ്രശ്‌നം ഡൽഹിയിലെ വിഷയം മാത്രമല്ലെന്ന് കാണിച്ച് രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കക്ഷി ചേരാൻ കോടതി നിർദേശിച്ചിരുന്നു. നായ കേന്ദ്രങ്ങൾ, മൃഗ ഡോക്ടർമാർ, നായ പിടിത്തക്കാർ, മൃഗ പ്രജനന നിയന്ത്രണ നിയമം തുടങ്ങിയവയുടെ കണക്കുകൾ സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചിരുന്നു.
