4 വയസുകാരനെ കൊലപ്പെടുത്തിയ ശേഷം സുചനയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി പോലീസ്

നാല് വയസുകാരൻ മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ സ്റ്റാർട്ടപ് സിഇഒ സുചനയും ആത്മഹത്യക്ക് ശ്രമിച്ചതായി പോലീസ്. കൈഞരമ്പ് മുറിച്ചാണ് സുചന സേഥ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോവയിൽ ഇവർ താമസിച്ചിരുന്ന സർവീസ് അപ്പാർട്ട്‌മെന്റിലെ കിടക്കയിലെ പുതപ്പിലുള്ളത് സുചനയുടെ രക്തക്കറയാണെന്നും ഇവരുടെ കൈയിൽ മുറിവുകളുണ്ടെന്നും പോലീസ് അറിയിച്ചു. മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായി സുചന മൊഴി നൽകിയിട്ടുണ്ട്

അപ്പാർട്ട്‌മെന്റിലെ കിടക്കയിൽ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നത്. സുചന സേഥിനെ ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതേസമയം ഇന്തോനേഷ്യയിലായിരുന്ന സുചനയുടെ ഭർത്താവ് വെങ്കട്ട് ഇന്ത്യയിലെത്തി. കഴിഞ്ഞ മൂന്ന് വർഷമായി ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു സുചന

കുട്ടിയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് സുചന പറഞ്ഞു. പെട്ടെന്നുള്ള ദേഷ്യത്തിൽ കുട്ടിയുടെ മുഖത്ത് തലയിണ വെച്ച് അമർത്തുകയായിരുന്നു. മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോൾ പരിഭ്രാന്തയായി. അപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും സുചന പോലീസിനോട് പറഞ്ഞു.
 

Share this story