അഭിഷേക് ബാനർജിയുടെ ഹർജി: 20 വിമത ടി.എം.സി എം.പിമാർക്ക് സുപ്രീം കോടതി നോട്ടീസ്

Court

ന്യൂഡൽഹി: പാർട്ടി വിട്ട് മറ്റൊരു മുന്നണിയുമായി സഹകരിക്കുന്ന 20 വിമത ലോക്‌സഭാ എം.പിമാരെ തയോഗ്യരാക്കുന്ന കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കാൻ ലോക്‌സഭാ സ്പീക്കർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് (TMC) ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ച് 20 വിമത എം.പിമാർക്കും ലോക്‌സഭാ സെക്രട്ടറി ജനറലിനും നോട്ടീസ് അയച്ചത്.

​പാർട്ടി ചിഹ്നത്തിൽ ജയിച്ച ശേഷം നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (NCPI) എന്ന പാർട്ടിയുമായി ലയിക്കുകയും എൻ.ഡി.എ മുന്നണിയുമായി ചേര്‍ന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന 20 എം.പിമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതാ ഹർജി നൽകിയിരുന്നു. എന്നാൽ ഇതിൽ തീരുമാനമെടുക്കാൻ സ്പീക്കർ ഓം ബിർള വൈകിക്കുകയാണെന്നാണ് അഭിഷേക് ബാനർജി ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

​തുടർന്ന് അയോഗ്യതാ അപേക്ഷകളിൽ കൃത്യമായ സമയപരിധിക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി വിമത എം.പിമാരോട് മറുപടി തേടുകയായിരുന്നു.

Tags

Share this story