മദ്രാസ് ഹൈക്കോടതി ജഡ്ജി നിയമനം: 10 അഭിഭാഷകരെയും 9 ജുഡീഷ്യൽ ഓഫീസർമാരെയും ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

chi

ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതിയിലേക്ക് 19 പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള ശുപാർശകൾക്ക് സുപ്രീം കോടതി കൊളീജിയം അംഗീകാരം നൽകി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ നേതൃത്വത്തിൽ ചേർന്ന കൊളീജിയം യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്.

​10 അഭിഭാഷകരെയും 9 ജുഡീഷ്യൽ ഓഫീസർമാരെയുമാണ് ജഡ്ജിമാരായി ഉയർത്താൻ കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നത്. ഹൈക്കോടതി രജിസ്ട്രാർ ജനറലായ എസ്. അല്ലി ഉൾപ്പെടെയുള്ള പ്രമുഖർ ജുഡീഷ്യൽ ഓഫീസർമാരുടെ പട്ടികയിലുണ്ട്. എൻ. രമേശ്, രജനീഷ് പഥ്യിൽ തുടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരും ജഡ്ജിമാരാകാൻ പോകുന്ന അഭിഭാഷകരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

​നിലവിൽ മദ്രാസ് ഹൈക്കോടതിയിൽ അനുവദിക്കപ്പെട്ട 75 ജഡ്ജിമാരുടെ തസ്തികകളിൽ 23 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ നിയമനങ്ങളിലൂടെ കോടതിയിലെ കേസുകളുടെ കെട്ടിക്കിടപ്പ് വലിയ തോതിൽ കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. കൊളീജിയം അംഗീകരിച്ച ഈ പട്ടിക ഇനി കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് ശേഷം രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിക്കും. രാഷ്ട്രപതിയുടെ ഔദ്യോഗിക ഉത്തരവ് പുറത്തുവരുന്നതോടെ പുതിയ ജഡ്ജിമാർ ചുമതലയേൽക്കും.

Tags

Share this story