14കാരിയുടെ ഗർഭഛിദ്രം നടത്താനുള്ള ഉത്തരവ് പിൻവലിച്ച് സുപ്രീം കോടതി

പീഡനത്തിന് ഇരയായ 14 കാരിയുടെ ഗർഭഛിദ്രം നടത്താനുള്ള ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു. അതിജീവിതയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ ഏപ്രിൽ 22ന് കോടതി ഉത്തരവിട്ടിരുന്നു. ഗർഭഛിദ്രവുമായി മുന്നോട്ടുപോയാൽ പെൺകുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും ഗർഭം അലസിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മാതാപിതാക്കൾ സുപ്രിം കോടതിയെ അറിയിക്കുകയായിരുന്നു

തുടർന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ചേംബറിൽ പെൺകുട്ടിയുമായി ആശയവിനിമയം നടത്തി. അതിജീവിതയുടെ താത്പര്യമാണ് പരമപ്രധാനമെന്നും ചൂണ്ടിക്കാട്ടിയാണ് ഗർഭഛിദ്രത്തിനുള്ള ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചത്.

നേരത്തെ ആശുപത്രി റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഗർഭഛിദ്രത്തിന് ഉത്തരവിട്ടത്. ഗർഭഛിദ്രം അനുവദിക്കാത്ത ബോംബെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
 

Share this story