തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന്റെ വിവാഹമോചനക്കേസ്; ഇരുവരും ഹാജരായില്ല: ഓഗസ്റ്റിലേക്ക് മാറ്റി കോടതി
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ സി. ജോസഫ് വിജയിയും ഭാര്യ സംഗീത സോർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസിന്റെ കോടതി നടപടികൾ വീണ്ടും മാറ്റിവെച്ചു. ചെങ്കൽപട്ട് ഫാമിലി വെൽഫെയർ കോടതിയാണ് കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 7-ലേക്ക് നീട്ടിയത്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ വിജയിയോ സംഗീതയോ നേരിട്ട് കോടതിയിൽ ഹാജരായിരുന്നില്ല.
സുരക്ഷാപ്രശ്നങ്ങളും മുഖ്യമന്ത്രിയെന്ന നിലയിലുള്ള തിരക്കുകളും ചൂണ്ടിക്കാട്ടി വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ ഇരുവരുടെയും അഭിഭാഷകർ നേരത്തെ അനുമതി തേടിയിരുന്നു. എന്നാൽ കൃത്യമായ ഇമെയിൽ വിലാസങ്ങൾ ഉൾപ്പെടുത്താത്തതിനാൽ കോടതി ഈ ഹർജി തള്ളി. ഇരുവർക്കും നേരിട്ട് ഹാജരാകുന്നതിന് വേണ്ടിയാണ് കേസ് ജൂൺ 15-ലേക്ക് മുൻപ് മാറ്റിവെച്ചിരുന്നത്. എന്നാൽ ഇത്തവണയും ഇരുവരും എത്താതിരുന്നതിനെ തുടർന്ന് ജഡ്ജി സുജാത കേസ് ഓഗസ്റ്റിലേക്ക് മാറ്റുകയായിരുന്നു.
27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി സംഗീതയാണ് കഴിഞ്ഞ ഡിസംബറിൽ കോടതിയെ സമീപിച്ചത്. പരസ്ത്രീ ബന്ധവും മാനസിക പീഡനവും ആരോപിച്ചാണ് പ്രത്യേക വിവാഹ നിയമപ്രകാരം സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 20-ന് നടന്ന ആദ്യ വിചാരണയിലും ഇരുവരും ഹാജരായിരുന്നില്ല. അതേസമയം, ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്താനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും സിനിമാ-രാഷ്ട്രീയ വൃത്തങ്ങളിൽ പരക്കുന്നുണ്ട്.
