തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷനുമായ വിജയിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. തിരുച്ചിറപ്പള്ളി (തിരുച്ചി) ഈസ്റ്റ് മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർഥിയായിരുന്ന ഇനിഗോ ഇരുദയരാജാണ് കോടതിയെ സമീപിച്ചത്. ഈ മണ്ഡലത്തിൽ വിജയിയോട് 27,416 വോട്ടുകൾക്കാണ് ഇരുദയരാജ് പരാജയപ്പെട്ടത്.
രാഷ്ട്രീയ നേട്ടത്തിനായി സിനിമാ താരം കൂടിയായ വിജയ്, കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു, നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ആദായനികുതി അടച്ചതുമായി ബന്ധപ്പെട്ട യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചിലവഴിച്ച തുകയുടെ കൃത്യമായ കണക്കുകൾ വെളിപ്പെടുത്തിയില്ല തുടങ്ങിയവയാണ് ഹർജിയില്‍ ആരോപിക്കുന്നത്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വോട്ട് അഭ്യർത്ഥിച്ചതിലൂടെ വിജയ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായും ഡി.എം.കെ നേതാവ് ആരോപിക്കുന്നു.
കേസിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. തിരുച്ചിറപ്പള്ളിക്ക് പുറമെ പെരമ്പൂർ മണ്ഡലത്തില്‍ നിന്നും വിജയ് മത്സരിച്ചിരുന്നു. ഡിഎംകെയുടെ ശേഖറിനെ ഏകദേശം 53,715 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തോൽപ്പിച്ചിരുന്നത്. പെരമ്പൂര്‍ നിലനിര്‍ത്തി വിജയ്, തിരുച്ചിറപ്പള്ളി ഈസ്റ്റിലെ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. ഇവിടെ ഉപതെരഞ്ഞെടുപ്പ് കളമൊരുങ്ങവെയാണ് കോടതിയില്‍ ഹർജി എത്തുന്നത്.
