സുപ്രീം കോടതിയുടെ മുന്നറിയിപ്പിൽ തമിഴ്‌നാട് ഗവർണർ മുട്ടുകുത്തി; പൊന്മുടിയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചു

സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ മുട്ടുകുത്തി തമിഴ്‌നാട് ഗവർണർ ആർ എൻ രവി. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ കെ പൊന്മുടിയെ മന്ത്രി ക്ഷണിച്ചു. പൊന്മുടിയുടെ കേസ് സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഗവർണറുടെ നീക്കം. ഇന്ന് വൈകിട്ട് 3.30ന് ആണ് സത്യപ്രതിജ്ഞ

ഇതുമായി ബന്ധപ്പെട്ട് രാജ്ഭവൻ മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു. പൊന്മുടിയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ച കാര്യം എ ജി കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി കാരണം ജനാധിപത്യം നിലനിന്നുവെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ക്രിമിനൽ കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തിട്ടും പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വിളിക്കാത്ത ഗവർണറുടെ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു

തങ്ങളുടെ ഉത്തരവിനെ ധിക്കരിക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചത്. ഗവർണർക്കെതിരെ ഉത്തരവിറക്കാനും മടിക്കില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് കേസ് പരിഗണിക്കുമ്പോൾ ഉത്തരവ് പുറപ്പെടുവിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകിയത്. ഇതോടെയാണ് ഗവർണർ ആർ എൻ രവി മുട്ടുകുത്തിയത്.
 

Share this story