തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

Tamil

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍. 7599 പേരാണ് പത്രിക നല്‍കിയത്. ഇതില്‍ 305 പേര്‍ പിന്‍വലിച്ചു. 2460 പത്രികകള്‍ തള്ളി. എല്ലാ മുന്നണികളും സജീവമായി പ്രചാരണരംഗത്തുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തിരുവണ്ണാമലയിലും മറമലൈ നഗറിലും പ്രചാരണം നടത്തി. ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമിയുടെ പര്യടനം. ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് 11ന് കടലൂര്‍, വിഴിപ്പുരം എന്നിവിടങ്ങളിലും 12ന് കന്യാകുമാരിയിലും പര്യടനം നടത്താന്‍ പൊലിസ് അനുമതി നല്‍കി.

അന്‍പതിന വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് ഇന്ന് പ്രകടന പത്രിക പുറത്തിറക്കി. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് പത്രിക പുറത്തിറക്കിയത്. റേഷന്‍കാര്‍ഡ് ഉടമകളായ സ്ത്രീകള്‍ക്ക് പ്രതിമാസം രണ്ടായിരം രൂപനല്‍കുമെന്നാണ് പത്രികയിലെ പ്രധാന വാഗ്ദാനം.

സംസ്ഥാനത്തെ റോഡുകള്‍ കുഴികള്‍ ഇല്ലാത്തവയാക്കും, പേവിഷബാധ നിര്‍മാര്‍ജനത്തിന് 100 ശതമാനം നായ്ക്കളെയും വാക്‌സിനേറ്റ് ചെയ്യും,
വണ്‍ ഡയല്‍ ഫോര്‍ ഓള്‍ എമര്‍ജന്‍സീസ് പദ്ധതി, 10,000 വിമന്‍ കമാന്‍ഡോകളെ നിയമിക്കും, 300 ദിനങ്ങള്‍ക്കുള്ളില്‍ മൂന്ന് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി, ആഗോള ആത്മീയ വിനോദ സഞ്ചാര കേന്ദ്രമായി തമിഴ്നാടിനെ മാറ്റും – എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

അതേസമയം, കേരളത്തിനൊപ്പം പുതുച്ചേരിയും ജനവിധിയെഴുതുകയാണ്. വൈകീട്ട് അഞ്ച് മണിവരെ 86 ശതമാനം പോളിങ് രേഖപ്പെടുത്തി. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായി തുടരുന്നു. റെക്കോര്‍ഡ് പോളിങ്ങാണ് പുതുച്ചേരിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 83.42 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ തന്നെ പോളിങ് സ്റ്റേഷനുകളിലെല്ലാം വോട്ടേഴ്‌സിന്റെ നീണ്ടനിരയുണ്ടായി. ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കങ്ങള്‍ ഒഴിവാക്കിയാല്‍ സമാധാനപരമായിരുന്നു തിരഞ്ഞെടുപ്പ്. 30 മണ്ഡലങ്ങളിലേയ്ക്കായി 294 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. മുഖ്യമന്ത്രി എന്‍ രംഗസ്വാമി ബൈക്കിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

Tags

Share this story