ടിസിഎസ് പീഡനം; പ്രതികളെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്തു

Nazik

മുംബൈ: നാസിക് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ ലൈംഗികപീഡനവും നിര്‍ബന്ധിത മതപരിവര്‍ത്തനവും സംബന്ധിച്ച കേസില്‍ പ്രതികളായ സഫി ഷെയ്ഖ്, റാസ മേമന്‍ എന്നിവരെ മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. നിര്‍ബന്ധിത മതപരിവര്‍ത്തന കേസുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യംചെയ്തു വരുകയാണ്.

അതേസമയം, ആരോപണങ്ങളില്‍ വസ്തുതാന്വേഷണസമിതിയും അന്വേഷണം ആരംഭിച്ചതായി സാമൂഹികപ്രവര്‍ത്തകയും അഭിഭാഷകയുമായ മോണിക്കാ അറോറ അറിയിച്ചു. ടി.സി.എസുമായി ബന്ധപ്പെട്ടുള്ള എല്ലാവരില്‍നിന്നും മൊഴിയെടുക്കുമെന്ന് അവര്‍ പറഞ്ഞു.

കമ്മിറ്റിയില്‍ വിരമിച്ച ജഡ്ജി, വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥന്‍, അഭിഭാഷകന്‍, എന്‍.സി.ഡബ്ല്യുവില്‍നിന്നുള്ള കോഡിനേറ്റര്‍ എന്നിവരുണ്ട്. ടി.സി.എസ്. സി.ഒ.ഒ. ആരതി സുബ്രഹ്‌മണ്യന്‍ നയിക്കുന്ന ആഭ്യന്തരാന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ഡലോയിറ്റില്‍നിന്നുള്ള വിദഗ്ധ അംഗങ്ങളുടെയും പ്രമുഖ നിയമസ്ഥാപനമായ ട്രൈഗലിന്റെയും സേവനം കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ-മെയിലുകള്‍, ചാറ്റ് റെക്കോഡുകള്‍, കോള്‍ഡേറ്റ എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രധാനമായും ആശ്രയിക്കുന്നത്. നാസിക്കിലെ യൂണിറ്റ് തുടര്‍ന്നും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സേവനം നല്‍കുന്നുണ്ടെന്നും ടി.സി.എസ്. അറിയിച്ചു.

കേസിലെ പ്രതികളിലൊരാളായ നിദാ ഖാന്‍ നാസിക് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.ഗര്‍ഭിണിയാണെന്നും 7 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷ.

Tags

Share this story