പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കില്ല; ലോക്സഭാ കാലാവധി കഴിഞ്ഞതോടെ ബിൽ അസാധുവായി

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്താൻ നിർദേശിച്ചു കൊണ്ടുള്ള നിയമഭേദഗതി ബിൽ അസാധുവായി. പതിനേഴാം ലോക്സഭ കാലാവധി കഴിഞ്ഞ് പിരിച്ചു വിട്ടതോടെയാണ് ബില്ലും അസാധുവായത്. സ്ത്രീകൾക്കും പുരുഷന്മാർക്കു നിയമപരമായി വിവാഹിതരാകാൻ 21 വയസ്സ് പൂർത്തിയാകണം എന്നായിരുന്നു ബില്ലിലെ നിർദേശം. 2006ലെ ബാലവിവാഹ നിരോധന നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ബിൽ 2021 ലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.

2021 ഡിസംബറിൽ വിദ്യാഭ്യാസ, വനിതാ, യുവജന, കായിക സ്റ്റാൻഡിങ്ങ് കമ്മറ്റിയിലേക്കു വിട്ടു. സ്റ്റാൻഡിങ് കമ്മറ്റിക്ക് ബില്ലിൽ തീരുമാനമെടുക്കാനുള്ള കാലാവധി പല തവണ നീട്ടി നൽകിയതോടെയാണ് ബിൽ സ്വപ്നം മാത്രമായി അവശേഷിച്ചത്.

Share this story