ബാങ്കിപ്പൂരിൽ ബി.ജെ.പി തോറ്റത് ജെൻ സി പ്രക്ഷോഭം കൊണ്ടല്ല, സാമ്രാട്ട് ചൗധരി കാരണം; വിവാദ പ്രസ്താവനയുമായി പ്രശാന്ത് കിഷോർ

പ്രശാന്ത് കിഷോർ

പട്ന: ബിഹാറിലെ ബാങ്കിപ്പൂർ മണ്ഡലത്തിൽ ബി.ജെ.പിക്കുണ്ടായ പരാജയത്തിന് കാരണം യുവാക്കളുടെ പ്രക്ഷോഭമല്ല, മറിച്ച് ബിഹാർ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സാമ്രാട്ട് ചൗധരിയുടെ നേതൃത്വമാണെന്ന് ജന സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ. ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രശാന്ത് കിഷോറിന്റെ വിവാദ പ്രസ്താവന.

​ബിഹാറിൽ ബി.ജെ.പിയുടെ പരമ്പരാഗത കോട്ടയായിരുന്ന ബാങ്കിപ്പൂരിൽ പാർട്ടി പരാജയപ്പെട്ടത് ജനങ്ങൾക്ക് നിലവിലെ ഭരണനേതൃത്വത്തോടുള്ള അതൃപ്തി മൂലമാണ്. ‘ജെൻ സി’ (Gen Z) യുവാക്കൾക്കിടയിലെ പ്രതിഷേധം മാത്രമാണ് പരാജയത്തിന് പിന്നിലെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കിപ്പൂരിലെ ജനങ്ങൾ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്തത് സാമ്രാട്ട് ചൗധരി ബിഹാറിനെ നയിക്കാൻ യോഗ്യനല്ല എന്ന് വ്യക്തമാക്കാനാണ്. 'ജംഗിൾ രാജി'ന് എതിരായി ജനങ്ങൾ വോട്ട് നൽകിയപ്പോൾ, അതേ രാഷ്ട്രീയ പശ്ചാത്തലമുള്ളയാളെ നേതൃത്വത്തിൽ ഇരുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. അടുത്ത 6 മാസത്തിനുള്ളിൽ ബിഹാർ സർക്കാരിന്റെ നേതൃത്വത്തിൽ മാറ്റം വരുത്താൻ ബി.ജെ.പി നിർബന്ധിതരാകും," പ്രശാന്ത് കിഷോർ ആരോപിച്ചു.

​ബിഹാറിലെ യുവജനങ്ങളുടെ പ്രധാന പ്രശ്നങ്ങളായ തൊഴിലില്ലായ്മ, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസം, തൊഴിൽ തേടിയുള്ള പലായനം എന്നിവ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും, പകരം ക്രിമിനൽ നടപടികളിലും എൻകൗണ്ടറുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി.

​ബാങ്കിപ്പൂർ വിജയത്തിന് ശേഷം വികസന മുൻഗണനകൾ വ്യക്തമാക്കിയ കിഷോർ, മേഖലയിലെ വിദ്യാഭ്യാസം, പെൻഷൻ, റേഷൻ വിതരണം എന്നിവ മൂന്ന് മാസത്തിനകം കാര്യക്ഷമമാക്കുമെന്നും പ്രഖ്യാപിച്ചു. പ്രശാന്ത് കിഷോറിന്റെ കടന്നാക്രമണത്തോടെ ബിഹാർ രാഷ്ട്രീയത്തിൽ ബി.ജെ.പിയും ജന സുരാജും തമ്മിലുള്ള പോര് കൂടുതൽ ശക്തമായിരിക്കുകയാണ്.

Tags

Share this story