സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി
ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിനെതിരേ രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ‍്യാർഥിനിയുടെ പിതാവിനെ മർദിച്ച കേസിൽ ഹിന്ദുത്വവാദിയും ഇൻഫ്ലുവൻസറുമായ സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി.
സെപ്റ്റംബർ 21വരെയാണ് സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടിയിരിക്കുന്നത്. ഡൽഹി കോടതിയുടേതാണ് നടപടി. സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ‍്യപ്പെട്ട് പാർലമെന്‍റ് പൊലീസ് സ്റ്റേഷനു മുന്നിൽ കോക്റോച്ച് ജനതാ പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചതിനു പിന്നാലെയാണ് ഇയാളെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്.
ജൂൺ 23ന് നടന്ന പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി അടിച്ച് പൊട്ടിച്ചെന്ന് ഇയാൾ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ബിജെപി നേതാവ് ഇടപെട്ടതിനാൽ നടപടിയൊന്നുമുണ്ടായില്ലെന്നും ഇയാൾ പറഞ്ഞിരുന്നു.
തുടർന്ന് ശനിയാഴ്ച ഇയാളെ അഡീഷണൽ സെഷൻസ് ജഡ്ജി സൗരഭ് പ്രതാപ് സിങ് ലാലെറുടെ വസതിയിൽ ഹാജരാക്കുകയും പ്രതിയെ ഒരു ദിവസം കസ്റ്റഡിയിൽ ചോദ‍്യം ചെയ്യണമെന്ന ഡൽഹി പൊലീസിന്‍റെ ആവശ‍്യം ജഡ്ജി അംഗീകരിക്കുകയുമായിരുന്നു. എസ്‌സി- എസ്ടി അതിക്രമം തടയൽ, പോകസോ എന്നീ വകുപ്പുകൾ ഇയാൾക്കെതിരേ ചുമത്തിയിട്ടുണ്ട്.
