സംസ്ഥാനത്തിന്റെ പേര് ഇനി 'കേരളം'; പേരുമാറ്റ ബിൽ രാജ്യസഭയും പാസാക്കി

കേരളം

ന്യൂഡല്‍ഹി: കേരള സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ‘കേരള (പേരുമാറ്റം) ബില്‍ 2026’ന് രാജ്യസഭയും അംഗീകാരം നല്‍കി. രാഷ്ട്രപതി കൂടി ബില്ലില്‍ ഒപ്പുവെക്കുന്നതോടെ പുതിയ പേര് നിലവില്‍ വരും. കഴിഞ്ഞ ദിവസം (ആഗസ്റ്റ് 11) ബില്ല് ലോക്സഭ പാസാക്കിയിരുന്നു.

സംസ്ഥാനത്തിന്റെ പേര് മലയാള ഭാഷയിലെ തനത് പ്രയോഗത്തിന് അനുസൃതമായി മാറ്റുന്നതിനായി കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ നടന്നത്. ഭരണഘടനയുടെ മൂന്നാം അനുച്ഛേദപ്രകാരം സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ ആദ്യം 2023 ആഗസ്റ്റില്‍ പ്രമേയം അവതരിപ്പിക്കുകയും, 2024 ജൂണില്‍ അതിന്റെ ഭേദഗതി വരുത്തിയ രൂപം ഏകകണ്ഠമായി പാസാക്കുകയും ചെയ്തിരുന്നു.

പേരുമാറ്റത്തിനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ 2026 ഫെബ്രുവരി 24-ന് ഔദ്യോഗികമായി അംഗീകാരം നല്‍കി. പിന്നീട് ‘കേരള (പേരുമാറ്റം) ബില്‍, 2026’ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുകയും ലോക്സഭ അത് പാസാക്കുകയും ചെയ്തു.

Tags

Share this story