എതിർപ്പ് രാമക്ഷേത്രത്തോട് അല്ല; പള്ളി പൊളിച്ച് ക്ഷേത്രം നിർമിച്ചതിനോടാണെന്ന് ഉദയനിധി സ്റ്റാലിൻ

അയോധ്യയിലെ രാമക്ഷേത്രത്തിന് എതിരല്ലെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. വിശ്വാസത്തിനും ആചാരത്തിനും ഡിഎംകെ എതിരല്ല. എന്നാൽ പള്ളി പൊളിച്ച് ക്ഷേത്രം നിർമിച്ചതിനെ എതിർക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്തുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമാണെന്ന് ഡിഎംകെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.  

അയോധ്യയിലെ രാമക്ഷേത്രത്തോടുള്ള പാർട്ടിയുടെ എതിർപ്പ് ബാബറി മസ്ജിദ് തകർത്തതിന് ശേഷം നിർമ്മിച്ചതിന്റെ പേരിൽ മാത്രമാണെന്ന് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ല. അവിടെ രാമക്ഷേത്രം നിർമ്മിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം വരുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. മസ്ജിദ് തകർക്കുന്നതിനെ ഞങ്ങൾ എതിർത്തു, രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഉദയനിധി പറഞ്ഞു.

Share this story