സഹമന്ത്രിസ്ഥാനം സ്വീകരിക്കാനാവില്ല; പ്രഫുൽ പട്ടേൽ മന്ത്രിസ്ഥാനം നിരസിച്ചു

പ്രഫുൽ പട്ടേൽ

മുംബൈ: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ മന്ത്രിസഭയിൽ വാഗ്ദാനം ചെയ്യപ്പെട്ട സഹമന്ത്രി സ്ഥാനം എൻസിപി എംപി പ്രഫുൽ പട്ടേൽ നിരസിച്ചു. യുപിഎ മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം. ഇപ്പോൾ സഹമന്ത്രിയാക്കാൻ വിളിക്കുന്നത് സ്ഥാനം താഴ്ത്തലാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയിൽ വാഗ്ദാനം ചെയ്യപ്പെട്ട അംഗത്വം നിരസിച്ചിരിക്കുന്നത്.

അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയുടെ പ്രതിനിധിയായാണ് ഇക്കുറി പ്രഫുൽ പട്ടേൽ പാർലമെന്‍റിലെത്തുന്നത്. യുപിഎ മന്ത്രിസഭയുടെ കാലത്ത് ശരദ് പവാറിന്‍റെ പാർട്ടിയുടെ ഭാഗമായിരുന്നു.

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാക്കാമെന്ന വാഗ്ദാനം ശനിയാഴ്ച രാത്രിയാണ് ലഭിച്ചതെന്ന് പട്ടേൽ വെളിപ്പെടുത്തി. ഇക്കാര്യത്തിലുള്ള അഭിപ്രായവ്യത്യാസം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസം കാത്തിരിക്കാനാണ് ലഭിച്ചിരിക്കുന്ന മറുപടി. പരിഹാരമുണ്ടാക്കാമെന്ന് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും പട്ടേൽ കൂട്ടിച്ചേർത്തു.

മഹാരാഷ്‌ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളിൽ ഒരേയൊരു സീറ്റാണ് അജിത് പവാറിന്‍റെയും പ്രഫുൽ പട്ടേലിന്‍റെയും പാർട്ടിയായ എൻസിപിക്കു ലഭിച്ചിട്ടുള്ളത്.

Share this story