പ്രധാനമന്ത്രിയുടെ വീഡിയോ നീക്കി; മാപ്പ് പറഞ്ഞ് മെറ്റയുടെ ആഗോള നയ മേധാവി ജോയൽ കാപ്ലൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് അബദ്ധത്തിൽ നീക്കം ചെയ്യപ്പെട്ട സംഭവത്തിൽ മെറ്റയുടെ ആഗോള നയ മേധാവി ജോയൽ കാപ്ലൻ കേന്ദ്ര സർക്കാരിനോട് ക്ഷമാപണം നടത്തി. ബുധനാഴ്ച കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയ സെക്രട്ടറി എസ്. കൃഷ്ണനുമായി 45 മിനിട്ട് നടന്ന കൂടിക്കാഴ്ചയിലാണ് കാപ്ലൻ ഖേദം അറിയിച്ചത്.
മോദിയുടെ പോസ്റ്റ് സാങ്കേതിക പിഴവ് മൂലമാണ് നീക്കം ചെയ്യപ്പെട്ടതെന്നും അത് പിന്നീട് പുനഃസ്ഥാപിച്ചതായും കാപ്ലൻ അറിയിച്ചു. ഭാവിയിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളും മേൽനോട്ട സംവിധാനങ്ങളും ഏർപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മെറ്റയുടെ ഇന്ത്യയിലെയും ആഗോളതലത്തിലെയും ഉദ്യോഗസ്ഥരുമായി ബുധനാഴ്ച കേന്ദ്ര സർക്കാർ വിശദമായ ചർച്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കംചെയ്ത സംഭവത്തിന് പുറമേ, മെറ്റയുടെ പ്ലാറ്റ്ഫോമുകളിലെ ബാലലൈംഗിക ചൂഷണ ഉള്ളടക്കം, ഡീപ്‌ഫേക്ക് ഉള്ളടക്കം എന്നിവയും ചർച്ചയായി. ഇത്തരം ഉള്ളടക്കങ്ങളോട് മെറ്റയ്ക്ക് സഹിഷ്ണുതയില്ലാത്ത നയമാണുള്ളതെന്നും പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും കമ്പനി അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കംചെയ്ത സംഭവത്തിൽ മെറ്റ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെന്‍ററി സ്ഥിരംസമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
