കൊൽക്കത്തയിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപിയുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

കൊൽക്കത്തയിൽ വെച്ച് കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അൻവാറുൾ അസിമിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കൊൽക്കത്തയിൽ എംപി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മാംസക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ അൻവാറുൾ അസിമിന്റെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാകൂവെന്ന് ധാക്ക പൊലീസ് വ്യക്തമാക്കി. 

കൊൽക്കത്തയിലെ സഞ്ജീവ ഗാർഡൻസിലെ സെപ്റ്റിക് ടാങ്കിലാണ് പരിശോധന നടത്തിയത്. കഷ്ണങ്ങളായി നുറുക്കിയ നിലയിലായിരുന്നു ഇവയെന്ന് ധാക്ക പൊലീസ് കമ്മിഷണർ ഹബീബുർ റഹ്മാൻ പറഞ്ഞു. ബംഗ്ലാദേശിലെ ഭരണകക്ഷി അവാമി ലീഗ് എം.പിയായിരുന്ന അൻവാറുൾ അസിം ചികിത്സയ്ക്കായാണ് മെയ് 12 ന് കൊൽക്കത്തയിലെത്തിയത്. 

ബാരാനഗറിലെ മണ്ഡോൽപുര ലെയിനിൽ താമസിക്കുന്ന സുഹൃത്ത് ഗോപാൽ ബിശ്വാസിനെ കാണാനാണ് ഇദ്ദേഹം ആദ്യം പോയത്. സ്വർണ വ്യാപാരിയാണ് ഗോപാൽ ബിശ്വാസ്. മെയ് 13 ന് ഗോപാൽ ബിശ്വാസിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയ ഇദ്ദേഹം താമസിക്കാൻ വാടകക്കെടുത്ത ന്യൂ ടൗൺ ഫ്ലാറ്റിലേക്ക് പോയിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹത്തെ കാണാതായത്. ബന്ധുക്കൾ ഇദ്ദേഹത്തെ കാണാനില്ലെന്ന് ധാക്കയിൽ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. 

Share this story