മകൻ തന്റേതല്ല; ആറു വയസുകാരനെ അച്ഛൻ കൊലപ്പെടുത്തി പുഴയിലെറിഞ്ഞു

Mur

മകന്റെ പിതൃത്വത്തിലുള്ള അച്ഛന്റെ സംശയം കലാശിച്ചത് ക്രൂരമായ കൊലപാതകത്തിൽ. മഹാരാഷ്ട്രയിൽ ഒരാൾ തന്റെ ആറു വയസുകാരനായ മകനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞു. നാടിനെ നടുക്കിയ ഈ ക്രൂര കൊലപാതകത്തിന്റെ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടു. ഈ ക്രൂരകൃത്യം നടന്ന് ഏകദേശം 20 ദിവസങ്ങൾക്ക് ശേഷമാണ്, തുമ്പില്ലാതെ കിടന്നിരുന്ന കേസിന്റെ ചുരുൾ അന്വേഷണ ഉദ്യോഗസ്ഥർ അഴിച്ചത്.

മാർച്ച് 18ന് കാരാഡ് താലൂക്കിലെ വഡോലി ഭികേശ്വർ പ്രദേശത്തെ കൃഷ്ണ നദിയുടെ തീരത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആ സമയത്ത് കുട്ടിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെങ്കിലും മരണവുമായി ബന്ധപ്പെട്ട ദുരൂഹത പോലീസ് സംശയിച്ചിരുന്നു. തുടർച്ചയായ അന്വേഷണത്തിനൊടുവിൽ സാങ്കേതിക വിശകലനത്തിലൂടെയും മഹാരാഷ്ട്ര, കർണാടക പോലീസ് ടീമുകളുടെ ഏകോപനത്തിലൂടെയും കുട്ടിയെ തിരിച്ചറിഞ്ഞു. കർണാടകയിലെ വിജയപുര ജില്ലയിലെ നാഗാത്തനെ ഗ്രാമത്തിൽ താമസിക്കുന്ന സിദ്ധാർത്ഥ് മല്ലികാർജുൻ ആരേക്കരിയാണ് പോലീസ് മരിച്ചതെന്ന് വ്യക്തമായി.

ആസൂത്രിതമായ കൊലപാതകം

കുട്ടിയുടെ പിതാവായ മല്ലികാർജുൻ ആരേകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മാർച്ച് 16-ന് മകനെ സ്കൂൾ പ്രവേശനത്തിനായി കൊണ്ടുപോവുകയാണെന്ന് പറഞ്ഞാണ് പ്രതി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ വിജയപുരയിൽ നിന്ന് കാരാഡിലെത്തിയ ഇയാൾ കൃഷ്ണാനദിക്കരികിലെ വിജനമായ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു.

അവിടെ വെച്ച് കുട്ടിയെ  പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. കൊലപാതകത്തിന് മുമ്പ് ഇയാൾ മകനെ പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ക്രൂരമായ ഈ കൃത്യത്തിന് ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ ഇയാൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 

കൊലപാതകത്തിന് പിന്നിലെ കാരണം

മകന് തന്റെ ഛായയില്ലെന്ന ചില സുഹൃത്തുക്കളുടെ പരാമർശങ്ങളെ തുടർന്ന് കുട്ടിയുടെ പിതൃത്വത്തിൽ ഇയാൾക്ക് സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ഒന്നര വർഷമായി ദമ്പതികൾക്കിടയിൽ കലഹം പതിവായിരുന്നു. ഈ സംശയമാണ് ഒടുവിൽ പിഞ്ചുകുഞ്ഞിന്റെ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. 

ഏപ്രിൽ ഒന്നിന് മകന്റെ ജന്മദിനത്തിൽ അമ്മ ഭാഗ്യശ്രീ കുട്ടിയെ ഫോണിൽ കിട്ടാൻ നിരന്തരം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ സംശയം തോന്നിയ അവർ പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. ഇതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.

പരാതിയെ തുടർന്ന് കർണാടക പോലീസ് അന്വേഷണം ഊർജിതമാക്കി. ചോദ്യം ചെയ്യലിൽ പിതാവിന്റെ മൊഴികളിലെ പൊരുത്തക്കേടുകൾ പുറത്ത് വന്നു. തുടർച്ചയായ ചോദ്യം ചെയ്യലിൽ പ്രതി ഒടുവിൽ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

Tags

Share this story