ബ്രിജ് ഭൂഷണിനെതിരായ ആരോപണം ഗുരുതരമെന്ന് സുപ്രീം കോടതി; ഡൽഹി പോലീസിന് നോട്ടീസ്

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാരോപണം ഗുരുതരമെന്ന് സുപ്രീം കോടതി. ഡൽഹി പോലീസിന് കോടതി നോട്ടീസ് അയച്ചു. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഗുസ്തി താരങ്ങൾ തങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു
പരാതിയുടെ പകർപ്പും മറ്റ് രേഖകളും ഗുസ്തി താരങ്ങൾക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ സമർപ്പിച്ചു. പരാതിക്കാരുടെ പേരുകൾ രഹസ്യമായിരിക്കണമെന്നും കേസെടുക്കാത്തതിന് പോലീസുകാർക്കെതിരെ നടപടി വേണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. ഏപ്രിൽ 28ന് കേസിൽ വാദം കേൾക്കും.
അതേസമയം ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. രാപ്പകൽ സമരത്തിന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഗുസ്തി താരങ്ങൾ തേടി. ജനുവരിയിൽ നടത്തിയ സമരത്തെ പിന്തുണച്ച് എത്തിയ രാഷ്ട്രീയ നേതാക്കളെ മടക്കി അയച്ചതിൽ താരങ്ങൾ മാപ്പ് പറഞ്ഞു.