ലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുന്നു; വികസിത് ഭാരതിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ആഗോളതലത്തിൽ അനിശ്ചിതത്വവും വിഭവങ്ങളുടെ രാഷ്ട്രീയവത്കരണവും ശക്തമാകുന്ന സാഹചര്യത്തിലും, ഇന്ത്യയെ ലോകം വളർച്ചയുടെയും പ്രതീക്ഷയുടെയും തിളക്കമുള്ള കേന്ദ്രമായി കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ നടന്ന എക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്സ് ഫോറം 2026ൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയുടെ രാഷ്ട്രീയ സ്ഥിരതയും നയങ്ങളിലെ തുടർച്ചയും രാജ്യത്തിന്റെ വളർച്ചയ്ക്ക് പ്രധാന കരുത്താണെന്ന് മോദി പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥ നിരവധി വെല്ലുവിളികൾ നേരിടുമ്പോഴും ഇന്ത്യ മുന്നോട്ടുള്ള യാത്ര തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വികസനത്തിന്റെ ഗുണഫലം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനൊപ്പം ഇന്ത്യയെ ആഗോള വളർച്ചയുടെ പ്രധാന ചാലകശക്തിയാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് അടുത്ത തലമുറയിലെ സാമ്പത്തിക-ഭരണപരിഷ്‌കരണങ്ങൾ നടപ്പാക്കിവരികയാണെന്ന് മോദി പറഞ്ഞു. ‘റിഫോം എക്സ്പ്രസ്’ പൂർണ വേഗത്തിൽ മുന്നോട്ട് പോകുമെന്നും വരും ദിവസങ്ങളിൽ പരിഷ്‌കരണങ്ങൾക്ക് കൂടുതൽ വേഗം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനെ നിയന്ത്രിക്കുന്ന സമീപനമായിരുന്നെങ്കിൽ ഇപ്പോൾ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് ഉദാഹരണമായി പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കൂടുതൽ ഉൽപ്പാദനം നടത്തുന്നവർക്ക് പ്രോത്സാഹനം നൽകുന്ന രീതിയിലേക്ക് രാജ്യം മാറിയെന്നാണ് മോദിയുടെ അവകാശവാദം.
‘അനുമതി ലഭിച്ചാൽ മാത്രം പ്രവർത്തിക്കാം’ എന്ന പഴയ സമീപനത്തിൽ നിന്ന് ‘നിരോധിച്ചിട്ടില്ലെങ്കിൽ പ്രവർത്തിക്കാം’ എന്ന കൂടുതൽ സൗകര്യപ്രദമായ ഭരണരീതിയിലേക്കുള്ള മാറ്റവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വ്യവസായ-നിക്ഷേപ മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്നതാണ് സർക്കാരിന്റെ ദീർഘകാല ലക്ഷ്യം. സാമ്പത്തിക വളർച്ചയ്ക്കൊപ്പം അടിസ്ഥാന സൗകര്യ വികസനം, സാങ്കേതികവിദ്യ, നിർമാണം, പ്രതിരോധ ഉൽപ്പാദനം, കൃഷി, ഹരിത സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ ഒരേസമയം മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി അവതരിപ്പിച്ച ‘ശക്തി കി സപ്തധാര’ എന്ന ഏഴ് മേഖലകളുടെ വികസനരേഖയും ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്. നിർമാണം, കൃഷിയും ഭക്ഷ്യസംസ്‌കരണവും, സാങ്കേതികവിദ്യയും നവീകരണവും, അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധ ശേഷി, ഹരിത-നീല സമ്പദ്‌വ്യവസ്ഥ, ഇന്ത്യയുടെ ആഗോള സാംസ്കാരിക സ്വാധീനം എന്നിവയാണ് പ്രധാന മേഖലകൾ.
ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സ്ഥിരത ലോകത്തിന് പ്രതീക്ഷ നൽകുന്നുവെന്നാണ് മോദിയുടെ വിലയിരുത്തൽ. സുരക്ഷിതവും സ്ഥിരതയുള്ളതുമായ ഇന്ത്യയ്ക്ക് ആഗോള സാമ്പത്തിക വളർച്ചയ്ക്കും കൂടുതൽ സംഭാവന നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.2047ലെ വികസിത് ഭാരത് ലക്ഷ്യത്തിലേക്ക് പരിഷ്‌കരണങ്ങളും നിക്ഷേപവും സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യ വികസനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ കാതൽ.
