അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല; ഒപ്പിടാനുള്ള സമയപരിധി തള്ളി

supreme court

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് തള്ളി. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീം കോടതി മറുപടി നൽകിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ മറുപടി

അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠമായ നിലപാടാണ്. ബില്ല് വന്നാൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചുവെക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടെന്നും കോടതി പറഞ്ഞു

ആശയവിനിമയം ഇല്ലാതെ പിടിച്ചുവെക്കുന്നത് അഭിലഷണീയമല്ല. ഗവർണർ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിവേചനാധികാരം എന്തിനൊക്കെ ഉപയോഗിക്കാമെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഗവർണർ അംഗീകാരം നൽകാത്ത ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. 

രാഷ്ട്രപതിക്ക് ബില്ല് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചനാധികാരമുണ്ട്. എന്നാൽ അനിയന്ത്രിതമായി പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും ബില്ലുകൾ ഗവർണർ ഒപ്പിടാതെ അംഗീകാരം നൽകുന്നതും ഭരണഘടനാപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


 

Tags

Share this story