ഒരേ സമയം നാല് നഗരങ്ങളിൽ സ്‌ഫോടനത്തിന് പദ്ധതിയിട്ടു; ആശയവിനിമയം നടന്നത് സിഗ്നൽ ആപ്പിലെ ഗ്രൂപ്പിൽ
ഡൽഹി ചെങ്കോട്ട സ്‌ഫോടനക്കേസ് പ്രതികൾ സമാന സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി അന്വേഷണ സംഘം.ഐ20, എക്കോ സ്‌പോർട്ട് കാറുകൾക്ക് പുറമേ രണ്ടു വാഹനങ്ങൾ കൂടി പ്രതികൾ വാങ്ങിയതായാണ് സൂചന. ഇവയിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾക്ക് പദ്ധതി ഇട്ടിരുന്നതായി അന്വേഷണ സംഘം പറയുന്നു
നാല് നഗരങ്ങളിൽ രണ്ട് പേരടങ്ങുന്ന നാല് സംഘങ്ങളായി തിരിഞ്ഞ് സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയം നടത്തി. ഡിസംബർ ആറിന് ഉത്തരേന്ത്യയിൽ വലിയ രീതിയിൽ സ്‌ഫോടനങ്ങൾ നടത്താനായിരുന്നു പ്രതികളുടെ പദ്ധതി
ഒക്ടോബർ 21നാണ് ഐ20 കാർ വാങ്ങുന്നത്. ഇതിന് ശേഷമാണ് ചുവന്ന എക്കോ സ്പോർട്ട് വാഹനം വാങ്ങുന്നത്. ഈ വാഹനം ഇന്നലെ കണ്ടെത്തിയിരുന്നു. ഈ രണ്ട് വാഹനങ്ങൾ കൂടാതെയാണ് മറ്റ് രണ്ടു വാഹനങ്ങൾ കൂടി വാങ്ങിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച് വരികയാണ്.
