എന്നെ കൊല്ലാനാണ് ശ്രമിച്ചത്; കള്ളി എന്നു വിളിച്ചു,തലയോട്ടി തകർക്കാൻ നോക്കി: വാഹനത്തിന് നേരെ കല്ലേറുണ്ടായതിനെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി

മമത ബാനർജി

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ വാഹനത്തിന് നേരെ കല്ലേറും അക്രമവും. വടക്കൻ 24 പർഗാനാസ് ജില്ലയിലെ ഹാലിസഹറിൽ വച്ചാണ് ഒരു കൂട്ടം പ്രതിഷേധക്കാർ മമതയുടെ വാഹനവ്യൂഹം തടയുകയും ‘കള്ളി’, ‘കവർച്ചക്കാരുടെ റാണി’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കാറിന് നേരെ കല്ലുകളും ഇഷ്ടികകളും ചെളിയും ചെരുപ്പുകളും എറിഞ്ഞത്. വൻ പ്രതിഷേധത്തിനിടയിലൂടെ പോലീസിന്റെ സഹായത്തോടെയാണ് മമതയുടെ വാഹനം പ്രദേശം കടന്നുപോയത്.

പൊലീസിന്റെ സാന്നിധ്യത്തിലാണ് തനിക്ക് നേരെ കടുത്ത അക്രമം നടന്നതെന്നും, കാറിന്റെ ജനലുകൾ അടച്ചിട്ടില്ലായിരുന്നുവെങ്കിൽ തന്റെ തലയോട്ടി ത തകർന്നു പോകുമായിരുന്നുവെന്നും മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിൽ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. പോലീസ് അക്രമികൾക്ക് കുടപിടിക്കുകയാണെന്നും, കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും അവർ ആരോപിച്ചു. കസ്റ്റഡിയിൽ മരിച്ച തൃണമൂൽ പ്രവർത്തകൻ ബിർജു കേയോട്ടിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ നിയമപോരാട്ടം നടത്തുമെന്നും മമത വ്യക്തമാക്കി.

​അതേസമയം, ഭരണകൂടത്തിനെതിരെ ജനങ്ങളിൽ നിലനിൽക്കുന്ന ശക്തമായ അമർഷത്തിന്റെ പ്രതിഫലനമാണ് സംഭവത്തിൽ കണ്ടതെന്ന് ഭാരതീയ ജനതാ പാർട്ടി നേതാക്കൾ പ്രതികരിച്ചു. മമത ബാനർജി രാഷ്ട്രീയം കളിക്കാനാണ് പ്രദേശത്ത് എത്തിയതെന്ന് ആരോപിച്ച നേതാക്കൾ, ആക്രമണത്തിൽ ബി.ജെ.പിക്ക് പങ്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ അക്രമം ജനാധിപത്യപരമായ രീതിക്ക് ചേർന്നതല്ലെന്നും ഏതൊരു പ്രതിഷേധവും സമാധാനപരമായിരിക്കണമെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടു. തൃണമൂൽ കോൺഗ്രസ് നേതാക്കൾ നീതി ആവിശ്യപ്പെട്ട് പ്രതിഷേധവും കോടതി നടപടികളും ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags

Share this story