വളച്ചൊടിച്ച കഥ, 'ദ കേരള സ്റ്റോറി' സിനിമ നിരോധിച്ച് മമത സര്‍ക്കാര്‍; തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഉറപ്പാക്കേണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം

Mammatha

വിവാദമായ ‘ദ കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനം ബംഗാളില്‍ നിരോധിച്ച് മമത സര്‍ക്കാര്‍. വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേത്. ബംഗാളില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താനാണു നിരോധനം. തീയറ്ററുകളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് മമത നിര്‍ദേശം നല്‍കി.

കേരളമുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ സിനിമയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുണ്ടെന്നും അതിനാലാണ് സിനിമ നിരോധിക്കുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഇന്നലെ സിനിമയുടെ പ്രദര്‍ശനം തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലെക്‌സുകള്‍ റദ്ദാക്കിയിരുന്നു. ചെന്നൈയിലെ പിവിആര്‍ ഉള്‍പ്പെടെയുള്ള തിയറ്ററുകള്‍ക്ക് നേരെ അക്രമം ഉണ്ടാവുകയും ടിക്കറ്റ് വില്‍പ്പന കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം തമിഴ്നാട് മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ എടുത്തിരിക്കുന്നത്.

സിനിമ പ്രദര്‍ശിക്കാന്‍ ആവശ്യമായ സുരക്ഷ ഒരുക്കാമെന്ന് ഡിജിപി ശൈലേന്ദ്ര ബാബു തീയറ്റര്‍ ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഉറപ്പ് പാലിക്കപ്പെട്ടില്ല, ചെന്നൈ പിവിആര്‍ തീയറ്ററുകള്‍ക്ക് മുന്നിലെ ലൈറ്റിങ്ങ് ഫ്ളക്സ് ബോര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ അക്രമികള്‍ തകര്‍ത്തു. ഇതോടെയാണ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് അവര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കോയമ്പത്തൂരിലെയും ചെന്നൈയിലെയും തീയറ്ററുകളിലേക്ക് നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായിരുന്നു. എസ്ഡിപിഐയുടെയും തമിഴ്‌നാട് മുസ്ലീം മുന്നേറ്റ കഴകത്തിന്റെയും നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

തിരുമംഗലത്ത് വിആര്‍ മാളിന് മുന്നിലും റോയപ്പേട്ട ക്ലോക്ക് ടവറിന് സമീപമുള്ള എക്‌സ്പ്രസ് അവന്യൂ മാളിന് മുന്നിലും വിരുഗമ്പാക്കം ഐനോക്‌സ് സിനിമാ ഹാളിലും വേളാച്ചേരിയിലെ പിവിആര്‍ സിനിമാശാലകള്‍ക്ക് പുറത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കോയമ്പത്തൂരിലെ് ബ്രൂക്ക്ഫീല്‍ഡ് മാളിന് മുന്നിലും പ്രതിഷേധക്കാര്‍ സിനിമയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചു. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എസ്ഡിപിഐക്കാരായ 65 പേരെയും ടിഎംഎംകെയില്‍ നിന്നുള്ള 64 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share this story