ഉദയനിധി സ്റ്റാലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും; കോടതിയില്‍ നിലപാട് അറിയിച്ച് വിജയ് സര്‍ക്കാര്‍

ഉദയനിധി സ്റ്റാലിൻ അറസ്റ്റ്

ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്ന് വിജയ് സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. റിമാന്‍ഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്ത്രീകളുടെ താല്‍പര്യം സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യല്‍ നടപടി ഇന്ന് തന്നെ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണവുമായി സഹകരിക്കണമെന്ന് ഉദയനിധി സ്റ്റാലിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ അഡ്വക്കറ്റ് ജനറലാണ് നിലപാട് അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകാന്‍ ഉദയനിധിക്ക് ഹൈക്കോടതിയുടെ നിര്‍ദേശവുമുണ്ട്.

നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തഞ്ചാവൂര്‍ പൊലീസ് ചെന്നൈയിലെ വീട്ടിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ടിവികെ വനിതാ വിഭാഗം ഉദയനിധിയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഉദയനിധിയുടെ മൊഴിയെടുക്കുമെന്ന് വിവരമുണ്ടായിരുന്നു. പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ഉദയനിധി സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയായിരുന്നു അറസ്റ്റ്.

ഉദയനിധി സ്റ്റാലിനെതിരെ ഗുരുതര വകുപ്പുകളായിരുന്നു ചുമത്തിയത്. സെക്ഷന്‍ 196 വംശീയാധിക്ഷേപം, സെക്ഷന്‍ 192 കലാപാഹ്വാനം, 352 വ്യക്തി അപമാനം, 79 സ്ത്രീകളുടെ മാന്യതയെ അപമാനിക്കല്‍, 61 ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയത്. അറസ്റ്റിനെ ഒരു തമാശ പോലെയാണ് കാണുന്നതെന്ന് അറസ്റ്റിന് പിന്നാലെ ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. പറഞ്ഞത് തെറ്റായി തോന്നുന്നില്ലെന്നും വിഷയം നിയമപരമായി നേരിടുമെന്നും ഉദയനിധി പറഞ്ഞു. അടിയന്തരാവസ്ഥയേക്കാള്‍ മോശം സാഹചര്യമാണ് ഇപ്പോഴെന്നും ഉദയനിധി പറഞ്ഞു. ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായി. ഉദയനിധിയെ പൊലീസ് വാഹനത്തിനുളളില്‍ കയറ്റിയതിന് പിന്നാലെയായിരുന്നു ഡിഎംകെ പ്രവര്‍ത്തകര്‍ പൊലീസിനോട് ഏറ്റുമുട്ടിയത്. 12 മണി വരെ ഉദയനിധിയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്നാണ് അറിയിച്ചിരുന്നത്. അറസ്റ്റിന് പിന്നാലെ ടിവികെ പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനവും നടത്തിയിരുന്നു.

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് വിഷയം ഡിഎംകെ രാജ്യസഭയിലും ഉയര്‍ത്തി. പ്രതിപക്ഷ നേതാവ് അറസ്റ്റിലായെന്നും തമിഴ്നാട്ടില്‍ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമായി എന്നുമാണ് തിരുച്ചി ശിവ പറഞ്ഞിരുന്നത്. അത് സംസ്ഥാന വിഷയമാണെന്നായിരുന്നു സി പി രാധാകൃഷ്ണന്‍ പ്രതികരിച്ചത്.

കാവേരി നദീജല വിഷയത്തില്‍ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഉദയനിധി സ്റ്റാലിന്‍ തൃഷയെക്കുറിച്ച് ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്. കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ഇപ്പോള്‍ ആകെയുളള ജോലി ഡിഎംകെയ്ക്ക് എതിരെ കളളക്കേസ് എടുക്കുക എന്നതാണെന്നും ഉദയിധി പറഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ സദസില്‍ നിന്നും തൃഷ, തൃഷാ എന്ന് കൂട്ടത്തോടെ വിളിച്ചുപറഞ്ഞു. ഇതോടെ പ്രസംഗം നിര്‍ത്തി ചെറുചിരിയോടെയാണ് ഉദയനിധി ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്. പിന്നാലെ ഉദയനിധിയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെയും ബിജെപിയും ഉള്‍പ്പെടെ രംഗത്തെത്തുകയായിരുന്നു.

Tags

Share this story