ഉത്തരകാശി മിന്നൽപ്രളയം: കാണാതായത് 8 സൈനികരടക്കം നൂറോളം പേരെ, തെരച്ചിൽ തുടരുന്നു
Aug 6, 2025, 08:47 IST
ഉത്തരകാശിയിലെ ധാരാലിയിൽ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു. നാല് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. എട്ട് സൈനികരടക്കം നൂറോളം പേരെ കാണാതായി. വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. വിനോദസഞ്ചാരികൾ ഗംഗോത്രി യാത്രക്കിടെ വിശ്രമിക്കാൻ നിർത്തുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഏഴ് കിലോമീറ്റർ അകലെ ഹർഷീലിലുള്ള സൈനിക ക്യാമ്പ് തകർന്നാണ് സൈനികരെ കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ധാരാലിക്ക് മുകളിലുള്ള മലയിൽ നിന്ന് പ്രളയജലവും മണ്ണും കല്ലുകളും കുത്തിയൊഴുകിയത്. 50 വീടുകളും 20 ഹോട്ടലുകളും പൂർണമായും തകർന്നു. ധാരാലി ഗ്രാമത്തിന്റെ പകുതിയും കുത്തിയൊഴുകിയ പ്രളയജലത്തിൽ തുടച്ചുനീക്കപ്പെട്ടു. റോഡുകളും വീടുകളും മണ്ണിലും ചെളിയിലും മൂടിയ നിലയിലാണ്. 37 പേരെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് രക്ഷപ്പെടുത്തി. മലയുടെ മറുഭാഗത്തുള്ള സുക്ഖി ഗ്രാമത്തിലും വെള്ളപ്പാച്ചിലിൽ നാശനഷ്ടങ്ങളുണ്ട്. രാത്രിയിലും കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സം നിന്നിരുന്നു
