എഐസിസി ആസ്ഥാനത്തെ വന്ദേമാതരം വിവാദം; അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്
സ്വാതന്ത്ര്യദിനാഘോഷത്തിനിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലാപനം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.
വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധി ചില ആംഗ്യങ്ങൾ കാണിച്ചെന്നും, രാഹുൽ ഗാന്ധി ഗാനം തുടരുന്നതിനെ എതിർത്തുവെന്നുമാണ് പരാതിയിലെ ആരോപണം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആരോപണങ്ങൾ ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, വന്ദേമാതരം തടയാൻ ശ്രമിച്ചെന്ന ആരോപണം കോൺഗ്രസ് നിഷേധിച്ചു. ബിജെപി വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും സോണിയ ഗാന്ധി മാപ്പുപറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഡൽഹിക്ക് പുറമെ ഒഡിഷയിലും ബെംഗളൂരുവിലും പരാതികൾ ഉയർന്നിട്ടുണ്ട്.
