​വീണ SFIO-ക്ക് മൊഴി നൽകിയിട്ടുണ്ട്, CMRL സംഭാവനയിലും അന്വേഷണം വേണം; നിലവിലെ മന്ത്രിസഭയിലെ രണ്ടുപേർ പണം കൈപ്പറ്റി: ജോൺ ബ്രിട്ടാസ് എം.പി

Jhon Britas

ന്യൂഡൽഹി: വിവാദമായ സി.എം.ആർ.എൽ (CMRL) മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി. വീണ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് (SFIO) മുൻപാകെ ഹാജരായി മൊഴി നൽകിയിട്ടുണ്ടെന്ന് സിപിഐഎം നേതാവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ്. കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് തന്നെ നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​സി.എം.ആർ.എൽ നൽകിയ രാഷ്ട്രീയ സംഭാവനകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. നിലവിലെ (യു.ഡി.എഫ്) മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ട് അംഗങ്ങൾ തങ്ങൾ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സമ്മതിച്ച കാര്യമാണ്. അങ്ങനെയെങ്കിൽ അവർ ഈ സംഭാവന വാങ്ങിയത് കൃത്യമായ നിയമം പാലിച്ചാണോ എന്ന് വ്യക്തമാക്കാൻ തയ്യാറാകണം. ഈ പണം കൈപ്പറ്റിയ കാര്യം രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

​മറ്റ് പ്രമുഖർ കൈപ്പറ്റിയ തുകയുമായി വെച്ചുനോക്കുമ്പോൾ വീണ വാങ്ങിയെന്ന് പറയുന്ന തുക എത്രയോ ചെറുതാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

​ഇന്ത്യ സഖ്യ യോഗത്തിൽ അദാനിയെ കേരളത്തിൽ കൊണ്ടുവന്നത് സിപിഐഎം ആണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനും ജോൺ ബ്രിട്ടാസ് മറുപടി നൽകി. പൂർണ്ണമായും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. അദാനിയെ കേരളത്തിലേക്ക് കൊണ്ടുവന്നത് കോൺഗ്രസ് ഭരണകാലത്താണ്. ഇക്കാര്യം യോഗത്തിൽ വെച്ചുതന്നെ താൻ വ്യക്തമാക്കിയതാണെന്നും, കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ അദാനിയെ കൊണ്ടുവന്നതും സിപിഐഎം ആണോ എന്നും ബ്രിട്ടാസ് പരിഹസിച്ചു.

Tags

Share this story