വിജയ് കരൂരിലേക്കില്ല; ഇരകളുടെ കുടുംബത്തെ ചെന്നൈയിലേക്ക് വിളിച്ചു വരുത്തി ആശ്വപ്പിക്കും
ആൾക്കൂട്ട ദുരന്തമുണ്ടായ കരൂരിലേക്ക് ഉടൻ ഇല്ലെന്ന് ടി വി കെ അധ്യക്ഷൻ വിജയ്. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിൽ എത്തിച്ച് ആശ്വസിപ്പിക്കാനാണ് തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും താരം ഒന്നിച്ചുകാണുമെന്ന് ടി വി കെ വൃത്തങ്ങൾ അറിയിച്ചു.
ടി വി കെ നേതാക്കൾ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്നാണു വിവരം. കരൂരിൽ ടി വി കെയ്ക്ക് ഹാൾ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ട് കല്യാണമണ്ഡപങ്ങളുടെ ഉടമകൾ വാക്ക് പറഞ്ഞതിന് ശേഷം പിന്മാറി. ഡി എം കെയുടെ സമ്മർദം കാരണമാണ് ഈ നടപടിയെന്ന് ടി വി കെ ആരോപിച്ചു.
കരൂർ സന്ദർശനം വൈകുമെന്ന് വ്യക്തമായതോടെയാണ് പുതിയ തീരുമാനം. ദുരഭിമാനക്കൊലയിലെ കുടുംബങ്ങളെ സ്റ്റാലിൻ ചെന്നൈയിൽ എത്തിച്ച് കൂടിക്കാഴ്ച നടത്തിയെന്നാണ് താരത്തിന്റെ തീരുമാനത്തെ ന്യായീകരിക്കാൻ ടി വി കെ പറയുന്നത്. എന്നാൽ ഇരകളുടെ കുടുംബങ്ങളെ ചെന്നൈയിലേക്കു വിളിച്ചുവരുത്തി ആശ്വസിപ്പിക്കുന്ന തീരുമാനത്തോട് ടിവികെയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. ചെന്നൈയിലെ പരിപാടി പാർട്ടിക്ക് തിരിച്ചടി ആകുമെന്ന് നേതാക്കൾ അഭിപ്രായപ്പെടുന്നു.
