മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് സിആർപിഎഫ് സൈനികരെ സായുധ സംഘം വെടിവെച്ചു കൊന്നു

മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപ്പുർ ജില്ലയിലെ നരൻസേന മേഖലയിലുണ്ടായ ആക്രമണത്തിൽ രണ്ടു സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിലെ സായുധരായ ഒരു സംഘമാണ് സൈന്യത്തിനെതിരെ വെടിയുതിർത്തതെന്ന് പൊലീസ്. സിആർപിഎഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി പുലർച്ചെയാണ് വെടിവെപ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

സിആർപിഎഫ് സബ് ഇൻസ്പെക്ടർ എൻ സർക്കാർ, കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. രണ്ട് സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. ഇൻസ്പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്കാണ് പരുക്കേറ്റത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആർപിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്നബാധിത പ്രദേശത്താണ് ഇവരെ വിന്യസിച്ചിരുന്നത്.

2023 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മെയ്‌തെയ്-കുക്കി സായുധ സംഘങ്ങൾ തമ്മിൽ കനത്ത വെടിവയ്പ്പുകൾ പൊട്ടിപ്പുറപ്പെട്ട പ്രദേശമാണ് നരൻസേന. ഒരു വർഷം തികയുന്നതിന് തൊട്ടുമുമ്പാണ് സുരക്ഷാ സൈന്യത്തിനുനേരെ ആക്രമണം.
 

Share this story