അശ്ലീല വീഡിയോ കാണുന്നത് പതിവ്, പെൺകുട്ടികളെ ശല്യം ചെയ്യും; മകനെ പിതാവ് വിഷം കൊടുത്ത് കൊന്നു

ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് പതിവാക്കുകയും സ്‌കൂളിൽ പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത മകനെ പിതാവ് വിഷം കൊടുത്തു കൊന്നു. മഹാരാഷ്ട്രയിലെ സോലാപൂരിൽ ജനുവരി 13ന് നടന്ന സംഭവത്തിൽ വിജയ് ഭാട്ടു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 13ന് കുട്ടിയെ കാണാനില്ലെന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് ടനത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

മൃതദേഹം കാണാതായ തങ്ങളുടെ മകൻ വിശാലിന്റേതാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞു. പോസ്റ്റുമോർട്ടത്തിൽ വിഷം ഉള്ളിൽ ചെന്നാണ് കുട്ടി മരിച്ചതെന്ന് വ്യക്തമായി. വിശാലിന്റെ വീട്ടുകാരെ ചോദ്യം ചെയ്തതിൽ നിന്നാണ് കുട്ടിയുടെ പിതാവായ വിജയ് കുറ്റം സമ്മതിച്ചത്. തെറ്റ് തിരുത്തി മുന്നോട്ടുപോകാൻ നിരന്തരം മകനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിശാൽ അനുസരിച്ചില്ലെന്ന് വിജയ് പോലീസിനോട് പറഞ്ഞു.

സ്‌കൂളിൽ നിന്നുള്ള പരാതികളുടെ എണ്ണവും ഉയരാൻ തുടങ്ങി. സഹികെട്ട വിജയ് തന്റെ മകനെ ജനുവരി 13ന് സ്‌കൂട്ടറിൽ കയറ്റി തുൽജാപൂർ റോഡിലേക്ക് കൊണ്ടുപോയി. ഇവിടെ ഒരു കടയിൽ നിന്ന് ശീതള പാനീയം വാങ്ങി ഇതിൽ വിഷം ചേർത്ത് വിജയ്ക്ക് നൽകുകയായിരുന്നു. കുഴഞ്ഞുവീണ കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് വിജയ് മടങ്ങിവന്നു. തുടർന്നാണ് വൈകുന്നേരം പോലീസ് സ്‌റ്റേഷനിലെത്തി കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകിയത്.
 

Share this story