ഞങ്ങൾക്കു ഗാന്ധിയുണ്ട്; വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ
ഛത്രപതി സംഭാജി നഗർ: വിദ്യാർഥി പ്രക്ഷോഭകർക്ക് ബംഗ്ലാദേശിലേക്കോ നേപ്പാളിലേക്കോ നോക്കേണ്ട കാര്യമില്ലെന്നും ഇന്ത്യയ്ക്ക് ലോകത്തെ മുഴുവൻ പ്രചോദിപ്പിച്ച മഹാത്മാ ഗാന്ധിയുണ്ടെന്നും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. സിജെപിയുടെ ജന്തർ മന്തർ പ്രക്ഷോഭത്തെ ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയെ പുറത്താക്കിയ 2024ലെ പ്രക്ഷോഭവുമായി ബന്ധപ്പെടുത്തിയ എഴുത്തുകാരി തസ്‌ലിമ നസ്റീന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ദീപ്കെ.
ബംഗ്ലാദേശിലെയും നേപ്പാളിലെയും പ്രക്ഷോഭവുമായി ബന്ധിപ്പിക്കുന്നത് ഞങ്ങളെ അപകീർത്തിപ്പെടുത്താനാണ്. ഞങ്ങൾ വ്യത്യസ്തരാണ്. ഭരണഘടനയെ മാനിക്കുന്നവരാണെന്നും സമാധാനപരമായി മാത്രമാണു പ്രതിഷേധിക്കുന്നതെന്നും ജന്തർ മന്തറിൽ ഞങ്ങൾ തെളിയിച്ചു. ഞങ്ങൾക്കെതിരായ പൊലീസ് ഭീകരത കണ്ടിട്ടാകണം ചിലർ ബംഗ്ലാദേശിലെയും നേപ്പാളിലെയും കലാപങ്ങളോടു ചേർത്തു വായിക്കുന്നത്. ഇന്ത്യയിലെ വിദ്യാർഥികൾ അക്രമികളോ പ്രകോപനകാരികളോ അല്ല. അവരുടെ തലയും കൈകളും കാലുകളും തകർന്നിട്ടും സംയമനം കൈവിട്ടില്ല.
ഏതു തെരഞ്ഞെടുപ്പിന്‍റെയും പ്രാഥമിക അജൻഡ വിദ്യാഭ്യാസമായിരിക്കണം. അല്ലെങ്കിൽ നിങ്ങൾ ഭാവിയെക്കുറിച്ചു ചിന്തിക്കുന്നില്ല എന്നാണർഥം. രാജ്യത്തിന്‍റെ ഏറ്റവും വലിയ നിക്ഷേപം വിദ്യാഭ്യാസമാണ്. ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാർഥികളുടെ കുടുംബാംഗങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും ദീപ്കെ. സർക്കാർ ഇക്കാര്യത്തിൽ വൈകിയാൽ വീണ്ടും സമരം തുടങ്ങുമെന്നും ദീപ്കെ പറഞ്ഞു. ഝാർഖണ്ഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിനെതിരേ നടക്കുന്ന സമരത്തെയും താൻ പിന്തുണയ്ക്കുന്നുണ്ടെന്നും ദീപ്കെ.
''പഠനച്ചെലവ് സ്കോളർഷിപ്പും വായ്പയും''
മുംബൈ: യുഎസിലെ തന്‍റെ പഠനച്ചെലവിനുള്ള തുക ലഭിച്ചത് സ്കോളർഷിപ്പിലൂടെയും വിദ്യാഭ്യാസ വായ്പയിലൂടെയുമാണെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ.
മഹാരാഷ്‌ട്ര വ്യവസായ വികസന കോർപ്പറേഷനിൽ നിന്നു വിരമിച്ച ജീവനക്കാരന്‍റെ മകനായ ദീപ്കെയ്ക്ക് യുഎസിൽ പഠിക്കാനുള്ള പണം എങ്ങനെ കിട്ടിയെന്ന് സൂററ്റിലെ വിവരാവകാശ പ്രവർത്തകൻ ചോദിച്ചിരുന്നു. ഇതിനാണ് സിജെപി സ്ഥാപകന്‍റെ മറുപടി. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കേണ്ടതുണ്ടെന്നും ദീപ്കെ പറഞ്ഞു.
