ജഡ്ജിമാർ ആരാണ് അത് തീരുമാനിക്കാൻ; സ്കൂളിൽ ഹിജാബ് അനുവദിക്കണമെന്ന ഹർജി തള്ളിയതിൽ വിമർശനവുമായി ഒവൈസി

ഒവൈസി

ഹൈദരാബാദ്: സ്കൂൾ യൂണിഫോമിനൊപ്പം ശിരോവസ്ത്രം (ഹിജാബ്) ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനി നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതി തള്ളിയതിൽ വിമർശനവുമായി ലോക്സഭാ എംപി അസദുദ്ദീൻ ഒവൈസി.

കോടതി വിധി ഇസ്‌ലാമിനെതിരായ ആക്രമണമാണെന്നും ഇസ്‌ലാമിന് എന്താണ് അത‍്യാവശ‍്യമെന്നും അല്ലാത്തതെന്നും തീരുമാനിക്കേണ്ടത് ജഡ്ജിമാരല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ മതമാണ് എന്താണ് ആവശ‍്യമുള്ളതെന്ന് നമ്മൾ തീരുമാനിക്കും. ജഡ്ജിമാർ ആരാണ് അത് തീരുമാനിക്കാൻ. ഇത് ഇസ്‌ലാമിനെതിരായ ആക്രമണമാണ്. ഒവൈസി പറഞ്ഞു.

വിദ‍്യാഭ‍്യാസ സ്ഥാപനം നിർദേശിക്കുന്ന വസ്ത്രധാരണ രീതിയിൽ വ‍്യക്തിപരമായി മാറ്റങ്ങൾ വരുത്താൻ വിദ‍്യാർഥികൾക്ക് അവകാശമില്ലെന്നായിരുന്നു അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച സുപ്രധാന വിധി. സ്കൂൾ യൂണിഫോമിന് പുറമെ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ടാണ് പ്രയാഗ്‌രാജിലെ സ്വകാര‍്യ സ്കൂളിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടി അമ്മയുടെ സഹായത്തോടെ ഹർജി സമർപ്പിച്ചത്.

ഹൈക്കോടതി ഉത്തരവ് ഭരണഘടനയുടെ ആർട്ടിക്കിൾ 19,25 എന്നിവയ്ക്ക് എതിരാണെന്നാണ് ഒവൈസി പറയുന്നത്. കോടതി വിധി പെൺകുട്ടികളുടെ വിദ‍്യാഭ‍്യാസം തടസപ്പെടുത്തുമെന്നു പറഞ്ഞ അദ്ദേഹം ഉത്തർ പ്രദേശിലെ സെക്കൻഡറി സ്കൂളുകളിൽ മുസ്‌ലിം പെൺകുട്ടികൾ കുറവാണെന്നും മുസ്‌ലിം പെൺകുട്ടികളുടെ വിദ‍്യാഭ‍്യാസം നിർത്തലാക്കാൻ അവർ ആഗ്രഹിക്കുന്നുവെന്ന് കൂട്ടിച്ചേർത്തു.

Tags

Share this story