പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ; പത്മശ്രീ തിരികെ നൽകുമെന്ന് ബജ്‌റംഗ് പുനിയ
ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ സിംഗിന്റെ പാനൽ ആധികാരിക ജയം നേടിയതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി താരങ്ങൾ. സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പത്മശ്രീ തിരിച്ചു നൽകുമെന്ന് ഒളിമ്പിക് മെഡൽ ജേതാവ് ബജ്‌റംഗ് പുനിയ അറിയിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ബജ്‌റംഗ് പത്മശ്രീ തിരിച്ചുനൽകുമെന്ന് അറിയിച്ചത്.
തങ്ങൾ നേരിടുന്നത് കടുത്ത അനീതിയാണെന്ന് പരാതിപ്പെട്ട താരങ്ങളെ ബ്രിജ് ഭൂഷൺ രാഷ്ട്രീയ പിൻബലത്തോടെ പിന്തിരിപ്പിക്കുകയാണെന്ന് കത്തിൽ പൂനിയ ആരോപിക്കുന്നു. അതേസമയം വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരിൽ സർക്കാർ മൗനം വെടിയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ആവശ്യപ്പെട്ടു. വാരണാസിയിൽ നരേന്ദ്രമോദിക്കെതിരെ സാക്ഷി മാലികിനെ മത്സരിപ്പിക്കണമെന്ന് മമത ബാനർജി ഇന്ത്യ സഖ്യ നേതാക്കളോട് ആവശ്യപ്പെട്ടു. ഇക്കാര്യം മുന്നണി ചർച്ച ചെയ്‌തേക്കും.