നിശാഗന്ധി: ഭാഗം 42
Oct 4, 2024, 08:03 IST

രചന: ദേവ ശ്രീ
" പ്രിയ... അവളെ ഇറക്കാൻ ഇനി എന്ത് ചെയ്യും...? " ശ്രീലക്ഷ്മി അച്ഛന്റെ അരികിൽ വന്നിരുന്നു ചോദിച്ചു.... " എന്ത് ചെയ്താലും വേണ്ടില്ല... എന്റെ കയ്യിൽ ഒരഞ്ചു പൈസ എടുക്കാനില്ല..... " അയാൾ ചാരു കസേരയിൽ മുഖം അമർത്തി പറഞ്ഞു.... " അങ്കിൾ ഞാൻ സഹായിക്കാം..... " വിഷ്ണു അയാൾക്കരികിൽ വന്നിരുന്നു പറഞ്ഞു... " എന്റെ പൊന്നു കുട്ടി നീ എന്തറിഞ്ഞിട്ടാ സഹായിക്കാം എന്ന് പറയുന്നത്.... മുങ്ങി പോണ ഒരു കപ്പലാണ് ഞാൻ.... കണ്ടില്ലേ മൂത്തതൊന്ന് കെട്ടിച്ചു വിട്ടിട്ടും ബന്ധം ഓയാനായി ഇവിടെ വന്ന് നിൽക്കുന്നു..... രണ്ടാമത്തെ മകള് കേസിൽ കുടുങ്ങി ജയിലിലേക്കും... എനിക്കൊ ഇവൾക്കോ സ്ഥിര വരുമാനമില്ല.... ഇവിടെ പണമില്ലാഞ്ഞിട്ടല്ല.... ദേ ഈ നിൽക്കുന്നവളുടെ വിവാഹ മോചന കേസ് നടത്താനും അത്യാവശ്യം മുന്നോട്ട് ജീവിക്കാനുമുള്ള പണം ഇവളുടെ സ്വർണം വിറ്റ് ഇവളുടെ കയ്യിലുണ്ട്... പിന്നെ അതൊന്നും ചോദ്യം ചെയ്യാനുള്ള അർഹതയില്ലാതെ ആയിപോയി.... അതെല്ലാം ഞാൻ അധ്വാനിച്ചു ഉണ്ടാക്കിയതല്ല.... അത് കൊണ്ടു തന്നെ.... " വിഷ്ണുവിനെ നോക്കി എല്ലാം പറയുമ്പോൾ വിഷ്ണു വല്ലാത്തൊരു ഞെട്ടലിലായിരുന്നു.... ഒരിക്കലും ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞ കാര്യം അവന് അറിയില്ലായിരുന്നു... ഒന്നും മിണ്ടാതെ ഇറങ്ങി പോകുന്നവനെ കാണെ ശ്രീലക്ഷ്മി അച്ഛനോട് അതിയായ ദേഷ്യം തോന്നി........ 🍁🍁🍁🍁🍁🍁🍁🍁 അന്ന് രാത്രിയിൽ അമീർ വരുമ്പോൾ ശ്രീനന്ദ പഠിക്കുകയായിരുന്നു... ഉമ്മച്ചിയുമ്മ അത്താഴം കഴിഞ്ഞു കിടന്നിരുന്നു.... അമീറിന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടതും ശ്രീനന്ദ ബുക്കെല്ലാം മടക്കി വെച്ച് ഉമ്മറത്തേക്ക് ചെന്നു.... ചിരിയോടെ കയറി വരുന്നവനെ കാണെ ഉള്ളിൽ തണുപ്പ് നിറഞ്ഞവൾക്ക്..... കയ്യിലെ കവർ അവൾക്ക് നേരെ നീട്ടി പിടിച്ച് അമീർ ചെരുപ്പ് അഴിച്ചു..... " നബീസു കിടന്നോ? " " മ്മ്... ഷവർമയാണ്... ഇയ്യ് കഴിച്ചോ... എനിക്ക് ചോറ് മതി.... " അമീർ മുറിയിലേക്ക് കയറുമുൻപ് പറഞ്ഞവൻ..... അവൻ കുളിച്ചു ഇറങ്ങിയതും ശ്രീനന്ദ ഭക്ഷണമെല്ലാം ടേബിളിൽ നിരത്തിയിരുന്നു... ഷവർമ്മ രണ്ടു പ്ലെയിറ്റിലാക്കി പകുത്തവൾ.... അവളുടെ കൂടെ ഇരുന്നു കഴിക്കുമ്പോൾ അവളുടെ ഓരോ ചലനങ്ങൾ ആസ്വദിച്ചവനും അവന്റെ കണ്ണുകളുടെ ചലനങ്ങളെ ആസ്വദിച്ചവളും പരസ്പരം മിണ്ടാതെ കഴിച്ചെഴുന്നേറ്റു..... പാത്രങ്ങൾ എല്ലാമെടുത്തു കഴുകാനായി അടുക്കളയിലേക്ക് നടന്നവൾ.... അമീർ കൈ കഴുകി ഹാളിൽ വന്നിരുന്നു... അവളുടെ മടക്കി വെച്ച പുസ്തകങ്ങൾ ഓരോന്ന് വെറുതെ മറിച്ചു നോക്കി..... " അറിയാതറിഞ്ഞൊരു ഹൃദയത്തോട് പറയാതെ പറഞ്ഞൊരു ഇഷ്ട്ടമുണ്ട്... " മനോഹരമായി എഴുതി വെച്ച നോട്ട് ബുക്കിലൂടെ വെറുതെ വിരലോടിച്ചവൻ.... ആ വാക്കുകൾ മനസ്സിൽ തീർത്ത സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല അവന്.... പേനയുടെ ടോപ് തുറന്നു അവനും കുറിച്ചു " പളുങ്ക് മിഴിയുള്ള കൂട്ടുകാരി നിന്നെ പതിവായി കാണുവാൻ മോഹം..... " പുസ്തകം അത് പോലെ അവൻ മടക്കി വെച്ചവൻ.... അടുക്കളയെല്ലാം ഒതുക്കി ശ്രീനന്ദ വന്നതും അമീർ എഴുന്നേറ്റു... " നീ നല്ലത് പോലെ പഠിക്കുന്നില്ലേ?" " ഉണ്ട്..... " ശ്രീനന്ദ തലയാട്ടി പറഞ്ഞു... " മ്മ്... പോയി കിടന്നോ.... " അത്രേം പറഞ്ഞു ഒന്നു തിരിഞ്ഞു പോലും നോക്കാത്ത അമീറിനെ നോക്കി കൊഞ്ഞനം കുത്തിയവൾ..... രാവിലെ അമീർ സുബിഹിക്ക് എഴുന്നേറ്റപ്പോൾ തന്നെ ചന്ദനത്തിരിയുടെ നറുമണം മൂക്കിലേക്ക് ഇരച്ചെത്തി..... വല്ലാത്തൊരു ഉന്മേഷത്തോടെ അമീർ നിസ്‌ക്കരിച്ചു കൊണ്ടു ഹാളിലേക്ക് ഇറങ്ങി.... ഒരു മൂലയിൽ മരത്തടികൊണ്ടു കുഞ്ഞി കോവിൽ പോലെ തീർത്ത പൂജാ മുറിയിൽ നിന്നുമാണ് ചന്ദനത്തിരിയുടെ മണം... വിളക്ക് കൊളുത്തിയതിന്റെ വെട്ടം മാത്രമേ ഹാളിലുള്ളൂ.... അവന്റ കാലുകൾ ചലിച്ചത് അടുക്കളയിലേക്ക് ആണ്.... " ഒരാവശ്യമില്ലെങ്കിലും നേരത്തെ എഴുന്നേൽക്കണം.... " പരിഭവം പോലെ പറയുന്നവനെ നോക്കി ഫ്ലാസ്കിലേക്ക് പകരാൻ വെച്ച കട്ടൻചായയിൽ നിന്നും ഇത്തിരി എടുത്തു അമീറിന് നീട്ടി.... " ശീലായി പോയി.... കിടന്നാലും ഉറക്കം വരില്ല.... " ചെറു ചിരിയോടെ പറഞ്ഞവൾ... അമീർ അവളുടെ മുഖത്തേക്ക് നോക്കി... ഒന്നേ നോക്കിയള്ളൂ... വല്ലാത്തൊരു ചന്തം... നല്ല ഐശ്വര്യമെന്ന് തോന്നി അവന്.... തലമുടിലെ തുണികെട്ടും നെറ്റിയിലെ ചന്ദന കുറിയും ഒരു ടോപ്പും പലാസോയും ഇട്ട് കഴുത്തിൽ തന്റെ മഹറുമിട്ട് നിൽക്കുന്നവളെ കാണെ ആ മൂക്കിൻ തുമ്പിലൊന്നു വിരൽ കൊണ്ട് തട്ടാനും ആ നെറ്റിയിലൊന്ന് ചുംബിക്കാനും അവളോട് ചേർന്നിരിക്കാനും തോന്നും.... ഒരിക്കൽ കൂടി അവളെ നോക്കിയിട്ട് അമീർ അടുക്കള കോലായിലേക്ക് നടന്നു... അവിടെ അര തിണ്ണയിൽ ഇരുപ്പ് ഉറപ്പിച്ചു കട്ടൻ ചായ മൊത്തി.... തൊടിയിൽ വീഴുന്ന മഞ്ഞിന്റെ തണുപ്പിൽ കൈകൾ ഒന്ന് കൂട്ടി തിരുമ്മി..... " ഞാൻ ഒന്ന് നടന്നെച്ചും വരാം..... " ഗ്ലാസ് കഴുകി വെച്ച് അമീർ പറഞ്ഞു...... അവളൊന്നു തലയാട്ടി.... 🍃🍃🍃🍃🍃🍃🍃🍃🍃 " നീയ് എവിടുന്നാ ഗംഗേ ഇത്രേം പൈസ ഉണ്ടാക്കുന്നത്...? " ഗംഗാധരന്റെ അടുത്ത സുഹൃത്ത് വേലായുധൻ ചോദിച്ചു..... " അറിയില്ല വേലു.... ചില നേരം തോന്നും അവളവിടെ കിടക്കട്ടെ ന്ന്... അവള് അവിടെ കിടക്കുമ്പോൾ എനിക്കെന്തെങ്കിലും സമാധാനം ഉണ്ടാകോ... ഞാൻ ഒന്ന് ശ്രമിച്ചു നോക്കാത്തത് കൊണ്ടാണെങ്കിലോ എന്ന് തോന്നും... ജനിപ്പിച്ചില്ലേ... ഇനിയുള്ളത് അനുഭവിക്കുക തന്നെ.... " ഗംഗാധരൻ വിഷമത്തോടെ പറഞ്ഞു..... " അന്നെ ഇപ്പൊ ഇത്രേം പൈസ തന്നു സഹായിക്കാൻ പറ്റിയ രണ്ടാളെ ഉള്ളൂ.... ഒന്ന് മേലെപ്പാട്ട് ന്ന്... പിന്നെ... മറ്റൊന്ന് അറക്കലെ ചെക്കന്റെ കയ്യില്..... നിന്റെ പെണ്ണൊന്നു അവിടെ ഇല്ലേ... ഓനോട് ചോദിക്ക്.... " വേലായുധൻ പറഞ്ഞു... " വേണ്ടാ വേലു... അങ്ങനെ അറക്കലുള്ളവരെ ആശ്രയിക്കേണ്ടേ ഒരു ഗതി വരാതിരിക്കട്ടെ..." അയാൾ നേരെ മഹാദേവനെ ലക്ഷ്യം വെച്ച് നടന്നയാൾ..... സംസാരിച്ചു നോക്കാം.... നാളെ ഒരിക്കൽ ചോദിച്ചു പോലും നോക്കിയില്ലലോ എന്ന കുറ്റബോധം കൂടെ പാടില്ല.... മേലെപാട്ട് ചെന്ന് മഹാദേവനെ കണ്ട് കാര്യങ്ങൾ പറഞ്ഞു അയാൾ.... " പൈസ ഞാൻ തരാം... പക്ഷെ ഈട് വേണം.... " അതികം മുഷിച്ചിലുണ്ടക്കാതെ മഹി പറഞ്ഞു... " വീടും പറമ്പും തരാം.... " അയാൾ വല്ലാത്തൊരു നന്ദിയോടെ കൈകൾ കൂപ്പി പറഞ്ഞു..... തിരികെ ആധാരം എടുക്കാൻ വീട്ടിൽ പോകുന്ന ഗംഗാധരനെ കൈ അടിച്ചു വിളിച്ചു നിർത്തി മഹി.... " ഒരു ഈ പൈസ നിങ്ങൾക്ക് ഞാൻ വെറുതെ തരാം... ആധാരവും.... പക്ഷേ ഒറ്റ കണ്ടിഷൻ.... അവളിവിടെ വേണം... ശ്രീനന്ദ...... "........തുടരും....