മിഴി നിറയും മുമ്പേ: ഭാഗം 5
എഴുത്തുകാരൻ: ഉണ്ണി കെ പാർഥൻ
എവിടാ വിടേണ്ടത് ഞാൻ…
വീട്ടിലേക്ക് ന്തായാലും ഞാൻ ഇല്ല..
ആൽത്തറയുടെ അടുത്ത് വിടാം അവിടന്ന് പാടം കടന്നാൽ വീടായില്ലേ…
ജഗൻ പറഞ്ഞത് കേട്ട് വീണ്ടും ഞെട്ടി കൃഷ്ണ….
എങ്ങനെ ജഗാ…
നീ ആരാ…
പറ… പ്ലീസ്…
കൃഷ്ണയുടെ ശബ്ദം വളരെ നേർത്തിരുന്നു…
ജഗൻ ഇന്നോവ ആൽത്തറയുടെ സൈഡിൽ ഒതുക്കി നിർത്തി…
ഇറങ്ങിക്കോ…
ജഗൻ കൃഷ്ണയെ നോക്കി പറഞ്ഞു…
അവളുടെ മിഴികൾ പിടയുന്നുണ്ടായിരുന്നു അപ്പോൾ…
ജഗൻ പതിയെ നോട്ടം മാറ്റി….
കൃഷ്ണ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി….
ഡോർ അടക്കും നേരം ഒന്നൂടെ ജഗനെ നോക്കി…
കൃഷ്ണേ…. വിളി കേട്ട്
മുന്നോട്ടു നടക്കാൻ തുടങ്ങിയ കൃഷ്ണ തിരിച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കി….
ഒരു കാര്യം ചോദിക്കട്ടെ..
ജഗൻ അവളെ നോക്കി ചോദിച്ചു..
മ്മ്…
ചോദിക്ക്..
ഈ ഗുണ്ടകളെ ഇഷ്ടമാണോ…
ചിരിച്ചു കൊണ്ട് ചോദിക്കുന്നതോടൊപ്പം ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി ജഗൻ…
അങ്ങനെ ചോദിച്ചാൽ..
ഞാൻ ഈ ഗുണ്ടകളെയെല്ലാം സിനിമയിൽ മാത്രം കണ്ടിട്ടുള്ളു…
അവരെ എനിക്കിഷ്ടല്ല
സിനിമയിൽ അല്ല ജീവിതത്തിൽ…
ന്താണ് ജഗന്റെ ഉദ്ദേശം..
ദുരുദ്ദേശം അല്ല ന്തായാലും…
ജഗൻ പറഞ്ഞു…
അല്ല എന്നോട് വല്ല പ്രേമം വല്ലതും തോന്നി തുടങ്ങിയോ…
കുറച്ചു നേരം കൊണ്ട്…
പ്രേമമൊന്നുമില്ല…
പക്ഷെ കൂടെ കൂടാൻ പേടിയില്ലെങ്കിൽ കൂടെ കൂടാമോ എന്ന് അറിയാനാ…
തുറന്നുള്ള ചോദ്യം കേട്ട് കൃഷ്ണ ഒന്നു ചിരിച്ചു….
അത് ഈ ജീവിതത്തിൽ ഒരിക്കലും നടക്കില്ല ജഗാ..
കാരണം എനിക്ക് നിന്നേ ഇഷ്ടമല്ല..
കൂടെ കൂടിയ കുറച്ചു നേരം കൊണ്ട് തന്നെ നിന്റെ തനിനിറം എനിക്ക് മനസിലായി…
എല്ലാം അറിഞ്ഞു വെച്ച് കൊണ്ട് കുഴിയിൽ ചാടാൻ ഒരു പെണ്ണും ആഗ്രഹിക്കില്ല…
ഇനി മേലിൽ ഇത് പറഞ്ഞു പിന്നാലെ വരരുത്….
എന്നെ ഇവിടെ വരേ എത്തിച്ചതിനു നന്ദി പറയുന്നു…
മനസിൽ ന്തേലും ഉണ്ടെങ്കിൽ അതിവിടെ കളഞ്ഞിട്ട് പോയേക്കണം…
കൃഷ്ണ തിരിഞ്ഞു നടക്കും മുൻപേ ജഗൻ ഇന്നോവ മുന്നോട്ടു പായിച്ചിരുന്നു….
കൃഷ്ണ കുറച്ചു നേരം ജഗന്റെ പോക്ക് നോക്കി നിന്നു…
ന്തെടോ ഉള്ളു പൊള്ളുന്നുണ്ടോ..
ഉള്ളിൽ നിന്നും ആരോ ചോദിക്കുന്നത് പോലെ തോന്നി കൃഷ്ണക്ക്…
കൃഷ്ണ പതിയെ പാടം മുറിച്ചു കടക്കാൻ തുടങ്ങി…
മുന്നോട്ടു പോകും തോറും മനസിന് കട്ടി കൂടി വരുന്നതായി തോന്നി തുടങ്ങി..
എവിടെയോ ഒരു പിടച്ചിൽ…
കൃഷ്ണ ഒന്നുടെ തിരിഞ്ഞു നോക്കി…
പൊടി പടലങ്ങൾ മാത്രം ബാക്കിയാക്കി ഇന്നോവാ ദൂരേക്ക് മറഞ്ഞിരുന്നു അപ്പോൾ….
************
ഏട്ടൻ എവടെ അമ്മേ…
വന്നു കയറിയ ഉടനെ കാവേരിയുടെ ചോദ്യം പ്രമീളയോട്…
അവൻ ദേ ഇരുന്നു ടീവി കാണുന്നു…
പ്രമീള പറഞ്ഞു….
ഏട്ടാ…
ഏട്ടാ…
ഉറക്കെ വിളിച്ചു കൊണ്ട് കാവേരി ഹാളിൽ എത്തി…
സെറ്റിയിൽ കിടന്നു ടീവി കാണുന്ന ജഗന്റെ അടുത്ത് വന്നിരുന്നു കാവേരി…
ഏട്ടാ ജീവേട്ടന്റെ അമ്മ വിളിച്ചേരുന്നു ആള് വീട്ടിൽ എത്തിയിട്ടില്ല എന്നും പറഞ്ഞു…
ആ…
ജഗൻ അലസമായി മൂളി…
ഏട്ടാ….
ആളെവിടെ…
അവൻ നിധീഷിന്റെ വീട്ടിൽ ഉണ്ട്…
അതെങ്ങനെ ഏട്ടന് അറിയാം..
നിധീഷ് വിളിച്ചിരുന്നു…
എന്നാ ആ പൊട്ടന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞൂടെ…
കാവേരി കുറച്ചു ദേഷ്യത്തിൽ ചോദിച്ചു..
അവൻ വീട്ടീന്ന് വഴക്കിട്ടു ഇറങ്ങിതാ…
അവിടെ നിന്നില്ലേ ഇവിടെ ഉണ്ടായേനെ രണ്ട് ദിവസം…
ന്റെ പൊന്നോ ഇവിടെ വേണ്ടേ വേണ്ട…
തിന്നു മുടിപ്പിക്കും തീറ്റ പണ്ടാരം…
ഡീ….
ജഗൻ നീട്ടി വിളിച്ചു…
ന്തേ…
ചോദ്യചിഹ്നം പോലെ പുരികം ഉയർത്തി കൊണ്ട് കാവേരി ചോദിച്ചു..
ഞാൻ ഇന്നൊരു പെൺകുട്ടിയെ കണ്ടു….
പെൺകുട്ടിയോ….
അൽപ്പം ഞെട്ടലോടെ കാവേരി ചോദിച്ചു…
ന്തിനാ നീ ഞെട്ടുന്നത്…
അല്ലേ ഏട്ടന്റെ പരിധിയിൽ വരാത്ത ആളുകളെ പറ്റി പറയുമ്പോൾ ഒരു അമ്പരപ്പ്…
അത്രേ ഉള്ളു…
ഞാൻ മുന്നേ കണ്ടിട്ടുണ്ട്…
പക്ഷെ ഇന്നെന്തോ കണ്ടപ്പോൾ കേറി കൊത്തിവലിച്ചു ഉള്ളിൽ എവിടെയോ…
ആരാടാ മോനെ…
നിന്റെ ഉള്ളിൽ കേറി കൂടിയ ആ മൊഞ്ചത്തി…
ചൂലും കയ്യിൽ പിടിച്ചു പ്രമീള അകത്തേക്ക് വന്നു..
കൃഷ്ണപ്രിയ
കൃഷ്ണ പ്രിയയോ
അതാരാ..
പ്രമീളയും കാവേരിയും ഒപ്പം ചോദിച്ചു…
ഉണ്ടായ സംഭവം എല്ലാം ചുരുക്കി പറഞ്ഞു ജഗൻ…
ആ കുട്ടിയെ തെറ്റ് പറയാൻ പറ്റില്ല…
ആ കുട്ടി എന്നല്ല ഒരു പെൺകുട്ടിയും ആഗ്രഹിക്കില്ല..
അങ്ങനെയുള്ളവരുടെ കൂടെയുള്ള ജീവിതം..
പ്രമീളയുടെ കണ്ണുകൾ നിറഞ്ഞിരുന്നു അപ്പോൾ…
ന്തിനാ മോനെ നിനക്ക് ഇങ്ങനെ ഉള്ള ഒരു തൊഴിൽ…
കൂടുതൽ ഒന്നും പറയാതെ പ്രമീള പുറത്തേക്ക് പോയി…
ജഗൻ കാവേരിയെ നോക്കി…
അവൾ അവനെ നോക്കി ചിരിച്ചു..
ആ ചിരിയിൽ കലർന്നിരുന്ന വേദന അവൻ തിരിച്ചറിഞ്ഞു…
ഏട്ടാ..
എല്ലാം ശരിയാവും…
ഏട്ടന് ഒരു മാറ്റം ഉണ്ടാവും…
ഞാൻ എന്നും ദേവിയുടെ തിരുനടയിൽ പ്രാർത്ഥിക്കുന്നത് ദേവിക്ക് കേൾകാതിരിക്കാനാവില്ല… ജഗന്റെ തലമുടിയിൽ തലോടി കൊണ്ട് പറയുമ്പോൾ അവളുടെ ശബ്ദം തീരെ നേർത്തിരുന്നു..
************
ആഴ്ചകൾക്ക് ശേഷമുള്ള ഒരു വൈകുന്നേരം….
നിർത്താതെയുള്ള ജഗന്റെ മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ടാണ് കാവേരി മുറ്റമടിക്കുന്നത് നിർത്തി അകത്തേക്കു ഓടി വന്നത്..
വന്നപ്പോളേക്കും കാൾ കട്ട് ആയി…
തിരിഞ്ഞു നടക്കാൻ തുടങ്ങും മുൻപേ വീണ്ടും കാൾ വന്നു…
പേരില്ല… ഒരു നമ്പർ ആണ്..
ഹെലോ…
കാവേരി കാൾ അറ്റൻഡ് ചെയ്തു…
അപ്പുറത്ത് നിന്നും ഒരു അനക്കവും ഇല്ല…
ഹെലോ..
കാവേരി ഒന്നുടെ ഉറക്കെ പറഞ്ഞു…
ഹെലോ…
അപ്പുറം ഒരു പെൺകുട്ടിയുടെ ശബ്ദം..
കാവേരി മൊബൈൽ എടുത്തു ഒന്നൂടെ നോക്കി..
അതേ ഏട്ടന്റെ ഫോൺ തന്നെ ആണ് ല്ലോ..
ഹെലോ ആരാ…
കാവേരി ചോദിച്ചു…
ഇതാരാ..
അപ്പുറത്ത് നിന്നും മറു ചോദ്യം വന്നു….
നമ്പർ മാറിന്ന് തോന്നുന്നു…
അപ്പുറത്ത് നിന്നും പറഞ്ഞു….
നിങ്ങൾക്ക് ആരെയാണ് വേണ്ടത്…
കാവേരി ചോദിച്ചു…
ജഗന്റെ നമ്പർ ആണോ ഇത്…
അപ്പുറത്തെ ശബ്ദം കുറച്ചു താഴ്ത്തി ആണ് ഇത്തവണ ചോദിച്ചത്..
അതേല്ലോ….
ഞാൻ ആൾടെ അനിയത്തി ആണ് കാവേരി…
ആരാ…
കാവേരി ചോദിച്ചു..
ജഗന്റെ ഒരു ഫ്രണ്ട് ആണ്…
എന്റെ ഏട്ടന് ഞാൻ അറിയാതെ ഒരു കൂട്ടുകാരിയോ…
ന്താ പേര്..
കാവേരി വിടാൻ ഉദ്ദേശം ഇല്ല…
അത് പിന്നെ..
അപ്പുറത്തെ ശബ്ദം പതറി…
ആരാന്നു പറ..
ന്റെ ഏട്ടന് ഞാൻ അറിയാതെ ഉള്ള ആ ഫ്രണ്ടിനെ കുറിച്ച് അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതല്ലേ…
ജഗന്റെ ഫ്രണ്ട് അല്ല…
ജഗനെ അറിയും…
ന്റെ പേര് കൃഷ്ണപ്രിയ….
ജഗൻ വരുമ്പോൾ ഈ നമ്പറിൽ ഒന്നു തിരിച്ചു വിളിക്കാൻ പറയണേ..
ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ട് അപ്പുറം ഫോൺ കട്ട് ആയി…
കാവേരി ഒന്നു ഞെട്ടി…
ഏട്ടൻ പറഞ്ഞ കൃഷ്ണപ്രിയ ആണോ ഇത്…
ന്തിനാ വിളിക്കാൻ പറഞ്ഞത്..
ഈ മനുഷ്യൻ എവടെ പോയി കിടക്കുന്നു ആവോ…
ഒരു ആവശ്യത്തിനു നോക്കിയാൽ ഇങ്ങേരെ കാണില്ല കൂതറ….
അവൾ സ്വയം പറഞ്ഞു…..
സന്ധ്യ നേരം…
വിളക്ക് വെച്ച് നാമം ജപിക്കുന്ന നേരത്താണ് ജഗൻ വീട്ടിലേക്ക് എത്തിയത്…
ജഗൻ വന്നു കേറിയതും നാമം ചൊല്ലുന്ന മുറക്ക് കണ്ണു കൊണ്ട് ആംഗ്യം കാണിക്കാൻ തുടങ്ങി കാവേരി…
പതിവില്ലാതെയുള്ള അവളുടെ പെരുമാറ്റം കണ്ടു…
ജഗൻ ന്താ കാര്യം എന്ന് താടി ഉയർത്തി കൊണ്ട് ചോദിച്ചു…
അവൾ കണ്ണടച്ച് തലയാട്ടി…
വെച്ചിട്ടുണ്ട് എന്ന ഭാവത്തിൽ…
ആ ന്തേലും ചെയ് എന്ന് കിറി കൊണ്ട് ഗോഷ്ടി കാട്ടി കൊണ്ട് ജഗൻ തോർത്ത് മുണ്ടെടുത്തു കുളിക്കാൻ കയറി…
കുളി കഴിഞ്ഞു വന്നു ടീവി യുടെ റിമോർട്ട് കാവേരിയുടെ കയ്യിൽ നിന്നും തട്ടി പറിച്ചു വാങ്ങിച്ചു അവൻ താഴെ ഇരുന്നു….
ഏട്ടാ…
ഏട്ടനെ ഒരു പെൺകുട്ടി വിളിച്ചിരുന്നു…
എന്നെയോ…
ജഗൻ അവളുടെ മടിയിലേക്ക് കിടന്നു കൊണ്ട് ചോദിച്ചു…
മ്മ്..
തലമുടി പതിയെ ഒതുക്കി കൊടുത്തു കൊണ്ട് അവൾ പറഞ്ഞു…
ഏതു പെണ്ണ്….
എന്നെ ന്തിന് വിളിക്കണം…
ആ അതൊന്നും എനിക്കറിയില്ല..
ഏതോ ഒരു കൃഷ്ണപ്രിയ….
ന്താന്നു..
ജഗൻ വേഗം പിടഞ്ഞെണീറ്റു…
അവിടെ കിടക്ക് മനുഷ്യാ…
വീണ്ടും അവളുടെ മടിയിലേക്കു അവനെ പിടിച്ചു കിടത്തി കൊണ്ട് അവൾ പറഞ്ഞു…
ന്തിനാ വിളിച്ചേ….
ആ..
എനിക്കറിയില്ല..
വരുമ്പോൾ വിളിക്കാൻ പറഞ്ഞു…
പിന്നെ…
ഒന്നു പോ പെണ്ണേ പറ്റിക്കാതെ..
ജഗൻ അവളുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു…
കാവേരി വേഗം ഫോൺ എടുത്തു അവന്റെ കയ്യിൽ കൊടുത്തു…
മനുഷ്യാ വല്ലപ്പോഴും ആ നെറ്റ് ഒന്നു റീചാർജ് ചെയ്..
ആ വട്സാപ്പും ഫേസ്ബുക്കും ഇപ്പോൾ ശ്വാസം മുട്ടി മരിക്കുന്നുണ്ടാവും..
മൊബൈൽ കൊടുത്തിട്ട് അവൾ പറഞ്ഞു…
ഓ എനിക്കൊന്നും വേണ്ട ആ കുന്ത്രാണ്ടം..
ജഗൻ ഫോൺ വാങ്ങിക്കൊണ്ടു പറഞ്ഞു…
പ്ലീസ് കാൾ മീ…
സ്ക്രീൻ ഓപ്പൺ ചെയ്യും മുൻപ് ടെക്സ്റ്റ് മെസ്സേജ് മുകളിൽ കിടക്കുന്നു….
ജഗന്റെ ഉള്ളിൽ ഒരു മിന്നൽ…..
അപ്പോൾ പറഞ്ഞത് സത്യമാണ് ല്ലേ….
കാവേരിയെ നോക്കി അവൻ ഉള്ളിൽ സ്വയം പറഞ്ഞു….
വിളി…
വിളി…
വേഗം വിളി…
ന്താ പറയാൻ ഉള്ളത് എന്ന് ഞാൻ കേൾക്കട്ടെ….
കാവേരി അവനെ വട്ടം പിടിച്ചു….
കുട്ടികൾ കേൾക്കേണ്ട കാര്യങ്ങൾ അല്ല ഇത്…
ന്താ കാര്യം ന്ന് ഞാൻ ചോദിക്കട്ടെ വിളിച്ചിട്ട്…
കപട ഗൗരവം വരുത്തി ജഗൻ എഴുന്നേറ്റു….
എടാ സാമദ്രോഹി…
ഇപ്പോൾ ഈ ഞാൻ പുറത്ത് ല്ലേ…
മ്മ്…
വരും മോനെ എന്നെ തേടി വരും….
കാവേരി ഉറക്കെ വിളിച്ചു പറഞ്ഞൂ..
ജഗൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി നമ്പർ ഡയൽ ചെയ്തു… തുടരും….